ഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഡല്‍ഹി 'ജി. ബി പന്ത് ആശുപത്രി'ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിർത്തണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍ക്കുലര്‍ പുറത്തു വിട്ടത്. ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്‌സുമാരും മലയാളികളാണ്. സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും മലയാളം മനസ്സിലാവുന്നില്ലെന്നും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡ്യൂട്ടിക്കിടയില്‍ മലയാളം സംസാരിച്ചാല്‍ നടപടി ഉണ്ടാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിച്ച് മാപ്പ് പറയണമെന്ന് നഴ്സസ് യൂണിയന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ മിക്കവാറും അവരുടെ പ്രാദേശിക ഭാഷയിലാണ് ആശയവിനിമയം നടത്താറുള്ളത്. അതില്‍ അധികൃതർ ഒരു അപാകതയും കാണുന്നില്ല, മലയാളത്തോടു മാത്രമാണ് വിവേചനം എന്ന് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ പറയുന്നു.
സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക