ഭീകരമായ പകർച്ചവ്യാധിയുടെ സമയത്തും അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തി അരാജകത്വത്തിലേക്ക് നയിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിനു മാത്രമാണ് ഇപ്പോൾ ഏറ്റവും പ്രധാന്യം കല്‍പ്പിക്കേണ്ടതെന്നും, അല്ലാത്തപക്ഷം ജനങ്ങളുടെ വിചാരണയില്‍ കുത്തിയൊലിച്ച് പോകേണ്ടി വരുമെന്നും താക്കറെ മുന്നറിയിപ്പു നല്‍കി. മറാത്തി ദിനപത്രമായ 'ലോക്‌സട്ട' സംഘടിപ്പിച്ച ഒരു ഓൺലൈൻ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയിലുടനീളം കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി ഭരണകൂടം വരുത്തിയ വീഴ്ച്കള്‍ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു.
'എനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് ഈ മഹാമാരിയെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനീ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്‍റെ പ്രയോജനം എന്താണ്?' എന്ന് താക്കറെ ചോദിക്കുന്നു. 'ഞാൻ ഒരിക്കലും രാഷ്ട്രീയമായി പക്ഷാപാതം കാണിച്ചിട്ടില്ല. ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത് അച്ഛനെ സഹായിക്കാനാണ്. 100 വർഷത്തിനുശേഷം ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് ഞാൻ മുഖ്യമന്ത്രിയാകുന്ന കാലത്താണ്. ഒരിക്കലും ഞാനെന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്.' അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി ഇപ്പോൾ ഒരു ദില്ലി കേന്ദ്രീകൃത സംവിധാനം മാത്രമാണ്. ഒരു ഏകാധിപതിയാണ് ഭരണം കയ്യാളുന്നത്. അവിടെ സഖ്യകക്ഷികള്‍ക്കുപോലും ഒന്നുറക്കെ ശബ്ദിക്കാന്‍ കഴിയില്ല. എന്നാലിവിടെ, എന്‍റെ സഖ്യകക്ഷികൾ (എൻസിപിയും കോൺഗ്രസും) തികഞ്ഞ ബഹുമാനത്തോടെയാണ് പരസ്പരം ഇടപഴകുന്നത്. ഇവിടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ അവരും തിരുത്താന്‍ ഞാനും തയ്യാറാണ്. ആശയപരമായി വിരുദ്ധ ചേരികളിലാണെങ്കിലും സംസ്ഥാനത്തിന്‍റെ താല്പര്യം മുന്‍ നിര്‍ത്തി തുറന്ന മനസ്സോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേന്ദ്ര ഭരണം നിങ്ങളൊന്ന് വിലയിരുത്തി നോക്കൂ. അപ്പോള്‍ മനസ്സിലാകും - താക്കറെ കൂട്ടിച്ചേര്‍ത്തു.