മധ്യപ്രദേശിൽ ഭരണപ്രതിസന്ധി തുടരുന്നു. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ബിജെപി എംഎൽഎമാരുടെ ആവശ്യം പരിഗണിച്ച സുപ്രീംകോടതി മുഖ്യമന്ത്രി കമല്‍നാഥിനും സ്പീക്കര്‍ക്കും നോട്ടീസയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ മുഖ്യമന്ത്രി കമൽനാഥിനോട് നിർദേശിച്ചിരുന്നു. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കൊവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചതിനെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറു മാറിയ 22 വിമത എംഎൽഎമാർ ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടില്ല. വിമതർ നേരിട്ടു വന്നാൽ മാത്രമേ അവരുടെ രാജി സ്വീകരിക്കൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. പലരും വാട്സാപ്പിൽ വീഡിയോ സന്ദേശമയച്ചുവെന്നും, സുരക്ഷ ഒരുക്കണമെന്നും കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടതായും സ്പീക്കര്‍ പറഞ്ഞു. നേരത്തെ രാജി നൽകിയ ആറ് മന്ത്രിമാർ എംഎൽഎ സ്ഥാനം രാജിവെച്ചത് സ്പീക്കർ അംഗീകരിച്ചു. ഇതോടെ നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്. 230 അംഗ നിയമസഭയിൽ 114 പേരുമായാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.