ബ്രിട്ടണിലെ ദി ഇക്കണോമിസ്റ്റ് മീഡിയ ഗ്രൂപ്പിന്‍റെ ഗവേഷണ സ്ഥാപനമായ ഇ.ഐ.യു-വിന്‍റെ (ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ്) ആഗോള റാങ്കിങ്ങില്‍ ഇന്ത്യ പുറകോട്ട് തള്ളപ്പെട്ടു. റാങ്കിങ്ങിൽ ഏറ്റവും പുറകിലുള്ള ഉത്തര കൊറിയ ഉൾപ്പെടെ 167 രാജ്യങ്ങളിൽ 51-ാം സ്ഥാനമാണ് ഇന്ത്യക്ക്. നിലവിലെ 41-ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ പിന്നെയും 10 രാജ്യങ്ങളുടെ പിന്നിലേക്ക് തള്ളപ്പെട്ടത്. ആഗോള ജനാധിപത്യ സൂചിക പ്രകാരം 2018-ലെ ഇന്ത്യയുടെ സ്കോർ 7.23 ആയിരുന്നുവെങ്കിൽ 2019-ൽ ഇത് 6.90 ആയി കുറഞ്ഞു. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നോർവെയാണ്.
സർക്കാരിന്‍റെ സ്വഭാവം, പ്രവർത്തനം, തെരഞ്ഞെടുപ്പ് പ്രക്രിയ, പൗരാവകാശം,ബഹുസ്വരത, സംസ്കാരം, രാഷ്ട്രീയ പ്രവർത്തന ശൈലി, ജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം തുടങ്ങിയവയാണ് ഒരു രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവത്തിന്‍റെ അളവുകോലുകളായി കണക്കാക്കുന്നത്.
ജനാധിപത്യ സ്വഭാവത്തിൽ ഇന്ത്യൻ ഭരണതലത്തിലും സമൂഹത്തിലും ഉണ്ടായ ധ്വംസനങ്ങളാണ് പട്ടികയിൽ പിന്നാക്കം നിന്നിരുന്ന 10 രാജ്യങ്ങളെ ഇന്ത്യക്ക് മുകളിലെത്തിച്ചതെന്ന് സർവ്വെ നടത്തിയ ബ്രിട്ടനിലെ ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.