തിരുവനന്തപുരം: ആഗസ്റ്റ് മാസത്തോടെ ഒരു ടണല്‍ തുറന്നുകൊണ്ട് കുതിരാന്‍ തുരങ്കപാത യാഥാര്‍ഥ്യമാകുന്നു. കാലവര്‍ഷക്കാലമാണെങ്കിലും സകല മുന്കരുതലോടെയും തുരങ്കപാത എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാതയുമായി ബന്ധപ്പെട്ട് ദേശീയ പാതാ അതോറിറ്റിയടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും പെട്ടെന്ന് ലഭ്യമാക്കി, പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
കുതിരാന്‍ തുരങ്കപാത നിര്‍മ്മാണ പുരോഗതി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തുരങ്കപാതാ നിര്‍മ്മാണം ഏറ്റെടുത്ത കമ്പനി അധികൃതര്‍, ദേശീയപാതാ അതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പി.ഡബ്ലിയു. ഫോർ യു (PWD 4U) പുറത്തിറക്കി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും. ആദ്യ മൂന്ന് മാസം പരീക്ഷണഅടിസ്ഥാനത്തിലാണ് പ്രവർത്തിക്കുക. പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ വരുത്തും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം ആപ്പിൽ അപ്ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കുമെന്ന് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആപ്പ് സമര്‍പ്പിച്ചുകൊണ്ട് നടത്തിയ പരിപാടിയില്‍ അറിയിച്ചു.