മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ജനജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രി മുതലാണ് മുംബൈ നഗരത്തിൽ മഴ ആരംഭിച്ചത്. സാന്റാക്രൂസിൽ 50.4 മില്ലിമീറ്ററും, കൊളാബയിൽ 65.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. മൺസൂൺ മുംബൈയിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്( ഐഎം ഡി) അറിയിച്ചു. ഇക്കുറി 4 ദിവസം മുമ്പാണ് മൺസൂൺ മുംബൈയിൽ എത്തിയത്. സാധാരണ എല്ലാ വർഷവും ജുൺ 10 നാണ് മുംബൈയിൽ മൺസൂൺ എത്തുക.
തെക്കുപടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയിലെ കൂടുതൽ ഭാഗങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ എത്തുമെന്നും ഐഎം ഡി അറിയിച്ചു. മുംബൈ നഗരത്തിന് പുറമെ കൊങ്കണിലെ എല്ലാ ജില്ലകളിലും ജൂൺ 9 മുതൽ 12 വരെ ൽ കനത്ത മഴയുണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുൻകരുതൽ നടപടിയായി മുംബൈ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. ട്രാക്കുകളിലൂടെ വെള്ളം കയറിയതിനാൽ കുർലയ്ക്കും സിഎസ്‌എംടിക്കും ഇടയിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായി മുംബൈ സെൻട്രൽ റെയിൽവേ അറിയിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കാരണം ചുനഭട്ടി സ്റ്റേഷന് സമീപം സിഎസ്‌എംടിക്കും വാഷിക്കും ഇടയിലുള്ള ഹാർബർ ലൈനിലെ ട്രെയിൻ സർവീസുകളും രാവിലെ മുതൽ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.