ചെന്നൈ: ക്ഷേത്രഭൂമി എക്കാലവും ക്ഷേത്രങ്ങളുടേത് തന്നെയെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളുടെ സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിക്കാനാണ് കോടതിയുടെ വിധി. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് 17 അംഗം സമിതിക്ക് രൂപം നല്‍കുവാന്‍ സര്‍ക്കാരിനും ആര്‍ക്കിയോളജി വകുപ്പിനും നിര്‍ദേശം നല്‍കി.
ക്ഷേത്രസംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് പരിഗണിച്ചത്. 224 പേജുള്ള വിധിയില്‍ 75 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹർജികളിൽ ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് പിഡി ഔടികേശവലു എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിന്ദു റിലീജ്യസ് ആന്‍റ് കൾച്ചറൽ എൻഡോവ്‌മെന്‍റ് ആക്ടിൽ ഈ വിധി പുതിയ പരിഷ്‌കാരങ്ങൾക്ക് വഴിവയ്ക്കും.
ക്ഷേത്ര ഭൂമികൾ എല്ലായ്‌പ്പോഴും ക്ഷേത്രഭൂമികൾ തന്നെയായിരിക്കും. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്രഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുത്. പൊതു ആവശ്യങ്ങൾക്കായി എന്ന ആശയം ക്ഷേത്രഭൂമികൾക്കു മേൽ പ്രയോഗിക്കരുത്. ക്ഷേത്രങ്ങളിലെ പുരാതന വിഗ്രഹങ്ങളുടെ കണക്കുകള്‍, മറ്റു പുരാന വസ്തുക്കളുടെ കണക്കുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. എല്ലാ ക്ഷേത്രങ്ങൾക്കും 24 മണിക്കൂർ വീഡിയോ നിരീക്ഷണ സംവിധാനം ഉറപ്പുവരുത്തണം. ട്രസ്റ്റികൾ ഇല്ലാത്ത ക്ഷേത്രങ്ങളുടെ കണക്ക് കോടതയില്‍ അറിയിക്കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.