പാകിസ്ഥാന്‍: നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയെ ഭീഷണിപ്പെടുത്തിയതിന് മതപുരോഹിതനെ അറസ്റ്റ് ചെയ്തു. പാകിസ്താനിലെ മര്‍വാത്ത് ജില്ലയിലെ മുസ്ലിം പുരോഹിതനായ മുഫ്തി സർദാർ അലി ഹഖാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു. പെഷവാറിൽ നടന്ന ചടങ്ങില്‍ മലാലയെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മത പുരോഹിതനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മലാല പാകിസ്താനിലേക്ക് വരുമ്പോള്‍ താന്‍ അവര്‍ക്കെതിരെ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് മുഫ്തി സർദാർ അലി ഹഖാനി വീഡിയോയിലൂടെ പങ്കുവെച്ചത്. ഇത് രാഷ്ട്രത്തിന്‍റെ സമാധാനം തകര്‍ക്കുമെന്നും, അക്രമത്തിന് വഴിവെക്കുമെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം വോഗ് മാഗസിനില്‍ വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായം മലാല വ്യക്തമാക്കിയിരുന്നു. ആളുകള്‍ കല്യാണം കഴിക്കേണ്ടതിന്‍റെ ആവശ്യകത തനിക്ക് ഇനിയും മനസിലായിട്ടില്ല. ജീവിതത്തില്‍ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതൊരു പേപ്പറില്‍ ഒപ്പിട്ടാണോ സ്വീകരിക്കേണ്ടത്. ഈ കാര്യത്തോട് തനിക്ക് യോജിപ്പില്ലായെന്നും മലാല വോഗിന്‍റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.