കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിലെ 6 വിദേശതാരങ്ങളെയും ഒഴിവാക്കി. വിദേശ താരങ്ങളെ റിലീസ് ചെയ്തതായി കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഗാരി ഹൂപ്പർ, ഫെക്കുണ്ടോ പെരേയ, ജോർഡൻ മറേ, കോസ്റ്റ നമനീസു, വിസന്റെ ഗോമസ്, ബേക്കറി കോനെ എന്നീ കളിക്കാരെയാണ് റിലീസ് ചെയ്തത്. സ്പാനിഷ് മധ്യനിരക്കാരനായ വിസന്റെ ഗോമസിന്റെ 3 വർഷത്തെ കരാർ റദ്ദാക്കിയാണ് ടീമിൽ നിന്ന് റിലീസ് ചെയ്തത്. പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാലാണ് മുഴുവൻ വിദേശികളെയും ഒഴിവാക്കിയത്. സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് നേരിട്ടാണ് കഴിഞ്ഞ സീസണിലേക്ക് വിദേശ കളിക്കാരെ തെരഞ്ഞെടുത്തത്.
ലീഗിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് ഗാരി ഹൂപ്പറിനെ പോലയുള്ള കളിക്കാരെ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗ്, എ ലീഗ്, സ്കോർട്ടിഷ് ലീഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞത്. സ്കോർട്ടിഷ് ലീഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ. എന്നാൽ പ്രതിഭക്ക് ഒത്ത പ്രകടനം ഹൂപ്പർ കളത്തിൽകാഴ്ച വെച്ചില്ല. ഓസ്ട്രലിയൻ താരമായ ജോർഡൻ മറേ രണ്ടാമത്തെ സ്ട്രൈക്കറായാണ് ടീമിൽ എത്തിയത്. ഭേദപ്പെട്ട പ്രകടനമാണ് മറേ കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററായിരുന്നു മറേ. മറേ ജാംഷഡ്പൂർ എഫ് സിയിലേക്ക് കൂടുമാറുമെന്ന് സൂചനയുണ്ട്.
സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വിദേശ താരങ്ങളെ ഒഴിവാക്കാൻ ടീം മാനേജ്മെന്റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വൻ പ്രതീക്ഷയുമായി എത്തിയ സിംബാബ്വവെ ദേശീയ താരം കോസ്റ്റ നമനീസുവും, ബേക്കറി കോനയും ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സ്പാർട്ടാ പ്രേഗിൽ നിന്നാണ് ആറടി നാലിഞ്ച് കാരനായ കോസ്റ്റ ബ്ലാസ്റ്റേഴ്സിൽ എത്തിയത് 150 ഓളം മത്സരങ്ങളിൽ കോസ്റ്റ സ്പാർട്ടക്കായി പ്രതിരോധ കോട്ട കാത്തിട്ടുണ്ട്. കോസ്റ്റയെ സ്പാർട്ടാ പ്രേഗ് തങ്ങളുടെ ഇതിഹാസ താരമായി പ്രഖ്യാപിച്ചിരുന്നു. 2013 മുതൽ 2019 വരെ കോസ്റ്റ സ്പാർട്ടയിൽ തുടർന്നു. പോളിഷ് ലീഗിലും കോസ്റ്റ ബൂട്ട് കെട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിലെ അനുഭവ സമ്പത്ത് പരിഗണിച്ച് കോസ്റ്റയെയാണ് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി നിയമിച്ചത്. സിബാബ്വെക്കായി 11 അന്താരാഷ്ട്ര മത്സരങ്ങൾ ഈ 34 കാരൻ കളിച്ചിട്ടുണ്ട്.
ഐവറി കോസ്റ്റ് ദേശീയ താരമായിരുന്നു ബേക്കറി കോനെ. ഫ്രഞ്ച് ഒന്നാം ഡിവിഷൻ ടീമായ ലിയോൺ, സ്പെയിനിലെ മലാഗ ടീമുകൾക്കായി പ്രതിരോധ കോട്ട തീർത്ത താരമായിരുന്നു ബേക്കറി കോനെ. അർജിന്റീനയിൽ നിന്നുള്ള മധ്യനിര താരമായിരുന്നു ഫക്കുണ്ടോ പെരേര. വിദേശ താരങ്ങളിൽ മികവുകാട്ടിയത് ഫക്കുണ്ടോ പെരേര മാത്രമാണ്. താരത്തെ നിലനിർത്തുമെന്ന് സൂചനയുണ്ടായിരുന്നു.
ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചിട്ടുണ്ട്. സെർബിൻ സ്വദേശിയാണ് വുക്ക്മാനോവിക്ക്. . 43 കാരനായ വുക്ക്മാനോവിക്ക് 6 വർഷം മുമ്പ് ബൽജിയം ക്ലബായ സ്റ്റാൻഡേർഡ് ലീജിൽ സഹ പരിശീലകനായാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത്. സൈപ്രസ് ഫസ്റ്റ് ലീഗിൽ കളിക്കുന്ന ടീമായ അപ്പോളോൻ ലിംസലിനെയാണ് വുക്ക്മാനോവിക്ക് അവസാനമായി പരിശീലിപ്പിച്ചത്. വുക്ക്മാനോവിക്കിന്റെ കീഴിൽ 4 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ടീമിന് നേടാനായയത്. സ്ലോവാക്ക് സൂപ്പർ ലീഗിലെ ടീമായ സ്ലോവൻ ബ്രാറ്റിസ്ലാവയെയും വുക്ക്മാനോവിക്ക് പരിശീലിപ്പിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതിരോധ നിരക്കാരനായ വുക്ക്മാനോവിക്ക് യുഗോസ്ലാവിയ അണ്ടർ 21 ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. സെർബിയൻ ക്ലബ് എഫ് കെ സ്ലൊബോഡ യൂസൈസ് ക്ലബിലാണ് കരിയർ ആരംഭിച്ചത്. വുക്കോമാനോവിക്ക് പിന്നീട് ഒബിലിക്കായി കളിച്ചു. വുക്കമാനോവിക്ക് 2011 ൽ 34 ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.
കിബു വിക്കൂനക്ക് പകരക്കാരനായാണ് വുക്ക്മാനോവിക്കിനെ പരിശീലകനായി നിയമിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വിക്കൂന സ്ഥാനം ഒഴിഞ്ഞിരുന്നു. വിക്കൂനയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ലീഗിൽ. 10ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. 20 കളികളിൽ 3 എണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 8 കളികൾ സമനിലയിലായപ്പോൾ 9 കളികൾ തോറ്റു. ലീഗിൽ ആകെ 11 ടീമുകളാണ് ഉണ്ടായിരുന്നത്. ടീമിന്റെ മറ്റ് കോച്ചിംഗ് സ്റ്റാഫിനെയും മാറ്റാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് ടീം അന്തിമ തീരുമാനത്തിലെത്തിട്ടില്ല.