ലക്ഷദ്വീപ് പ്രതിഷേധത്തിന്‍റെ പ്രധാന മുഖവും, സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.കെ രമ എംഎല്‍എ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ ബിജെപി നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലിസ് ഐഷക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്.
ഇതിനെതിരെയാണ് കെ.കെ രമ എംഎല്‍എ രംഗത്ത് എത്തിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഐഷാ സുൽത്താനാ സമരൈക്യദാർഢ്യം.
തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നൽകിയ പേരാകുന്നു ഇന്ത്യ.
പ്രിയ ഐഷാ സുൽത്താനാ.,
നീ ആ ദേശാഭിമാന ഭാരതത്തിൻറെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.
ഐഷാ സുൽത്താനാ,
ഭരണകൂടത്തിൻറെ അധികാര ദുഃശ്ശാസനകൾ ഇന്ത്യയെന്ന രാഷ്ട്രീയ നന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണൻകൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താൽ അഭിവാദനം. തടവറകൾക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങൾക്ക് മുന്നിൽ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികൾ നിന്നിലൂടെ അറിയുകതന്നെ ചെയ്യും. ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലിൽ നന്മയുടെ ദ്വീപുകളെ മുക്കിക്കൊല്ലാൻ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുൽത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.
ഐഷാ സുൽത്താനയ്ക്ക് ഐക്യദാർഢ്യം.