ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.
ഡൽഹിയിൽ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണിൽ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടകളൾ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. ഭക്ഷണശാലകളിൽ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരെ അനുവദിക്കും. ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തന സമയം.
ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പുനരാരംഭിക്കും. പകുതി സീറ്റുകളിൽ ആളുകളെ കയറ്റി സർവീസ് നടത്താനാണ് അനുവാദം നൽകിയിരിക്കുന്നത്. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയേറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, എന്നിവ തുറക്കാൻ അനുവാദം നൽകിയിട്ടില്ല.