എബിപി ചാനലിലെ മാധ്യമ പ്രവർത്തകനായ സുലഭ് ശ്രീവാസ്തവയെ ഉത്തർ പ്രദേശിലെ മദ്യമാഫിയ കൊന്നതാണെന്ന് ഭാര്യ രേണു ശ്രീവാസ്തവ. മദ്യ മാഫിയ മൂന്ന് ദിവസം മുന്‍പ് തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ല. അനധികൃത ആയുധ നിർമാണത്തെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്ത ദിവസമാണ് സുലഭ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിൽ അപകടത്തിൽ സുലഭ് മരിച്ചെന്ന് രാത്രി 11 മണിയോടെ പൊലീസാണ് തന്നെ അറിയിച്ചതെന്നും രേണു ശ്രീവാസ്തവ പറഞ്ഞു.
മദ്യ മാഫിയക്കെതിരെ നിരന്തരം വാർത്ത നൽകിയ മാധ്യമ പ്രവർത്തകനായ സുലഭ് ശ്രീവാസ്തവ രണ്ട് ദിവസം മുമ്പാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായിരുന്നു സുലഭ് . മദ്യ മാഫിയക്കെതിരെ സുലഭ് നിരന്തരം വാർത്ത നൽകിയിരുന്നു. യുപിയിലെ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്ട് ദിവസം മുമ്പ് സുലഭ് പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ ചിലർ പിന്തുടരുന്നുണ്ടെന്നും സുലഭ് പരാതിയിൽ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാത്രി ഒമ്പതരയോടെ ഖത്ര എന്ന് സ്ഥലത്തുണ്ടായ ബൈക്ക് അപകടത്തിലാണ് സുലഭ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. സുലഭിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ സുലഭ് തനിച്ചാണ് യാത്ര ചെയ്തിരുന്നത്. റോഡിൽ നിന്ന് ബൈക്ക് തെന്നിവീണാണ് അപകടം ഉണ്ടായത്. സുലഭിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടസ്ഥലത്ത് വസ്ത്രങ്ങൾ ഊരിയ നിലയിലായിരുന്നു സുലഭിനെ കാണപ്പെട്ടിരുന്നത്. മരണത്തിലെ ദുരൂഹത പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സുലഭിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകർ സത്യം പുറത്തു കൊണ്ടുവരുന്നു, അപകടത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നു, പക്ഷേ സർക്കാർ ഉറങ്ങുകയാണ്, യുപി സർക്കാർ ഗുണ്ടാ രാജിനെ പരിപാലിക്കുകയാണ്. മാധ്യമ പ്രവർത്തകനായ സുലഭ് ശ്രീവാസ്തവയുടെ കുടുംബാംഗങ്ങളുടെ കണ്ണീരിന് മറുപടിയുണ്ടോ- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.