ഡല്‍ഹി: ജൂലൈ 31നകം സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്നും കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചു.
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ ഫലവും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 10, 11 ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഫലത്തിന് 30% വെയ്റ്റേജും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40% വെയ്റ്റേജും നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. മാര്‍ക്ക് കൂടുതലുള്ള 3 വിഷയങ്ങളുടെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ ഫലം ഇങ്ങനെയായിരിക്കും തീരുമാനിക്കുക. പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫലം സ്‌കൂളുകള്‍ സമര്‍പ്പിക്കണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇങ്ങനെ നിര്‍ണയിക്കുന്ന ഫലം നിരീക്ഷിക്കാന്‍ 1000 സ്കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപികരിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. പ്രാക്ടിക്കല്‍ പരീക്ഷക്ക് കുട്ടികള്‍ക്ക് നല്‍കുന്ന മാര്‍ക്ക് നിരീക്ഷിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇവയെല്ലാം പൂര്‍ത്തിയാക്കി ജൂലൈ അവസാനത്തോടെ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചത്.