കവരത്തി: ഐഷാ സുല്‍ത്താനയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്താല്‍ ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും, 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയാണ് ഈ ഉത്തരവിന്‍റെ കാലാവധി. അതിനിടെ ഹൈക്കോടതി ഐഷയുടെ മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറയും.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഐഷ സുൽത്താന ഞായറാഴ്ച 4.30-ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ഐഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ നടന്നത്. കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ഐഷ ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്താനോ, വിദ്വേഷമുണ്ടാക്കാനോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഐഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചക്കിടെ ഐഷാ സുല്‍ത്താന നടത്തിയ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.