കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ വത്തിക്കാന്‍റെ കത്ത് വ്യാജമെന്ന് മുന്‍ ജസ്റ്റിസ് മൈക്കിള്‍ എഫ്. സല്‍ദാന. കൊവിഡ് മൂലം വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടപ്പോഴാണ് കത്ത് അയച്ചിരിക്കുന്നതെന്നും, അതിനാല്‍ കത്ത് വ്യാജമാണോ എന്ന് സംശയമുണ്ടെന്നും മൈക്കിള്‍ എഫ്. സല്‍ദാന വ്യക്തമാക്കി. ഈ കാര്യത്തില്‍ വ്യക്തത വരുത്താന്‍ തിരുസംഘ തലവനും, അപ്പോസ്തലിക് ന്യൂണ്‍ഷ്യേക്കും മൈക്കിള്‍ എഫ്. സല്‍ദാന കത്തയച്ചിട്ടുണ്ട്. കര്‍ണാടക, ബോംബെ കോടതികളില്‍ ജസ്റ്റിസ് ആയിരുന്നു മൈക്കിള്‍ എഫ്. സല്‍ദാന.
സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചതിനെതിരെയാണ് മൈക്കിള്‍ എഫ്. സല്‍ദാന രംഗത്ത് എത്തിയിരിക്കുന്നത്. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. നേരത്തേ, സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി 'ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍' മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.
ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടര്‍ന്നാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സഭ സിസ്റ്റർ ലൂസിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതിനെതിരെയാണ് ആദ്യം അവര്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തെ സമീപിച്ചത്.