യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ പോക്സോ കേസ് ചുമത്തിയതിൽ പ്രതിഷധവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. പീഡിപ്പിക്കപ്പെട്ട കുട്ടി ആദ്യം നൽകിയ മൊഴിയിൽ ഷാൻ പ്രതിയായിരുന്നില്ലെന്ന് കുഴൽനാടൻ പറഞ്ഞു. കേസിൽ സിപിഎം ഇടപെട്ടാണ് ഷാനെ പ്രതിചേർത്തത്. പീഡന വിവരം രഹസ്യമാക്കി വെച്ചു എന്ന കുറ്റം ആരോപിച്ച് പോക്സോ ആക്ടിലെ 19 ഉം 21 വകുപ്പ് പ്രകാരമാണ് ഷാനെ എതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു പക്ഷെ അത്തരത്തിൽ സംഭവിച്ചിരിക്കാമെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷാൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന തരത്തിലാണ് വാർത്തകൾ പരക്കുന്നത്. ഷാനെ സംരക്ഷിച്ചുവെന്നും ആരോപിക്കുന്നവർക്ക് തന്റെയാണ് ചോരയാണ് വേണ്ടതെങ്കിൽ നേരിട്ടാവമെന്നും കുഴൽനാടൻ വ്യക്തമാക്കി. അഭിഭാഷകൻ എന്ന നിലയിൽ ഇതുവരെ പോക്സോ കേസിൽ ഇടപ്പെട്ടിട്ടില്ല. എന്നാൽ അധികാരം ഉപയോഗിച്ചു നിങ്ങൾ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ വേട്ടയാടുമ്പോൾ, ആദർശം പറഞ്ഞ് പ്രതിച്ഛായ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല. അതു കൊണ്ട് കേസിൽ ഷാനുവേണ്ടി കോടതിയിൽ താൻ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
കേസിൽ രണ്ടാം പ്രതിയായ ഷാന്‍ ഒളിവിലാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഷാനുവേണ്ടി കോടതിയിൽ മാത്യു കുഴൽനാടൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി കോടതിയിൽ ഹാജരാകുന്നതിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത് ഷാൻ മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇപ്പോൾ പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം നമ്പർ 473/ 21 കേസിലെ പ്രതിയാണ്. ഈ കേസിൽ പോക്സോ പ്രകാരം പോലീസ് ചാർത്തിയിട്ടുള്ള വകുപ്പുകൾ 19ഉം 21ഉം ആണ്. അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിച്ചില്ല എന്നതാണ് കുറ്റം. ശരിയായിരിക്കാം.. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.
ആദ്യം കുട്ടി മൊഴി കൊടുത്തപ്പോൾ ഷാൻ പ്രതിയായിരുന്നില്ല. പിന്നീട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകൾ, കുട്ടിയുടെ അമ്മായി, കുട്ടിയെ കൂട്ടികൊണ്ട് പോവുകയും അതിനുശേഷം കുട്ടി കൊടുത്ത അധിക മൊഴിയിൽ ഷാനിന്റെ പേര് പരാമർശിച്ചതായി അറിയുന്നു. അതിനു പിന്നാലെ നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചരണം, ഷാൻ കുട്ടിയെ പീഡിപ്പിച്ചു എന്ന പോലെയാണ്. കൂടാതെ ഞാൻ ഷാനെ സംരക്ഷിക്കുന്നെന്നും. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ സഹപ്രവർത്തകർക്കെതിരെ ഹീനമായ പ്രചരണം നിങ്ങൾ നടത്തുന്നു.
നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണെങ്കിൽ അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത് ?
ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു പോക്സോ കേസിൽ അഭിഭാഷകൻ എന്ന നിലയിൽ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു. എന്നാൽ എന്റെ കണ്മുന്നിൽ അധികാരം ഉപയോഗിച്ചു നിങ്ങൾ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ വേട്ടയാടുമ്പോൾ, ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.
അതുകൊണ്ട് ഇനി നിങ്ങൾ വളഞ്ഞു മൂക്ക് പിടിക്കണമെന്നില്ല. നേരിട്ടായിക്കൊള്ളു..
ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങൾക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല.
കമ്മ്യൂണിസ്റ്റ് അധികാര തുടർച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സർക്കാരിൽ നിന്നും ഇതും ഇതിൽ അപ്പുറവും നമ്മൾ പ്രതീക്ഷിക്കണം.
എന്നാൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെയും വേട്ടയാടാൻ അനുവദിക്കരുത്..