ഡല്‍ഹി: കൊവിഡ് വാക്സിൻ സൈക്കോവ് ഡി അടിയന്തിരമായി ഉപയോഗത്തിന് അനുമതി തേടി കാഡില കേന്ദ്ര സർക്കാറിനെ സമീപിക്കും. ഇതിനായി കേന്ദ്ര സർക്കാറിന് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടൻ അപേക്ഷ നൽകും. ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനാണ് കാഡിലയുടേത്.
ഈ വാക്സിൻ വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ശരീരത്തിൽ ആന്റിബോഡി ഉൽപ്പാദിപ്പിക്കും. ന്യൂക്ലിക് ആഡിസ് വാക്‌സിനാണ് സൈക്കോവ്- ഡി. രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സിൻ സൂക്ഷിക്കണം. കേന്ദ്ര സർക്കാറിൽ നിന്ന് അനുമതി ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ വാക്സിൻ വിപണയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണഫലം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം കുട്ടികളിൽ നടത്തിയിട്ടുണ്ട്. വാക്സിന് ഡ്രഗ് കൺട്രോളറുടെ അനുമതി ഉടൻ ലഭിച്ചേക്കും. ഇന്ത്യയിൽ 12-18 പ്രായപരിധിയിലുള്ള കുട്ടികൾക്ക് നൽകുന്ന ആദ്യ വാക്‌സിനാകും ഇത്. രാജ്യത്ത് കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് എന്നീ വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്.