കോഴിക്കോട്: പെട്രോളിനും -ഡീസലിനും നിരന്തരം വിലവര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റോഡുകള്‍ ഇന്ന് കാല്‍മണിക്കൂര്‍ നേരം നിശ്ചലമായി. റോഡുകളില്‍ ഇറങ്ങിയ വാഹനങ്ങള്‍ കൃത്യം പതിനൊന്നു മണിക്ക് വഴിയില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും അക്ഷരാര്‍ഥത്തില്‍ റോഡുകളില്‍ വാഹനങ്ങള്‍ നിശ്ചലമായി.
ഇന്ധനത്തിന് മേല്‍ ചുമത്തുന്ന അധികനികുതി പിന്‍വലിക്കുക, സെസ് ഒഴിവാക്കുക, പെട്രോളിനും -ഡീസലിനും വില നിര്‍ണ്ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ എറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചക്രസ്തംഭന സമരത്തിന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്തത്. ഐഎന്‍ടിയുസി, സിഐടിയു, യുടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, എസ്ടിയു, ഐഎന്‍എല്‍സി, സേവ തുടങ്ങി 21ലധികം വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തില്‍ പങ്കെടുത്തു. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി. ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
രാജ്യത്തെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇപ്പോഴത്തെ ഇന്ധന വില മറികടന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്.മെയിൽ 15 തവണയാണ് ഇന്ധന വില കൂട്ടിയത്.