തിരുവനന്തപുരം: മാരുതി സുസുക്കി വാഹനങ്ങളുടെ വില ജൂലൈ മുതൽ വർദ്ധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി വില വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിലക്കയറ്റം എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും. അതേ സമയം വിലവർദ്ധനവ് എത്ര ശതമാനമാണെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല.
വാഹന നിർമാണ ചെലവ് വർദ്ധിച്ചത് മൂലമാണ് വില കൂട്ടാൻ മാരുതി തീരുമാനിച്ചത്. റെഗുലേറ്ററി ഫയലിംഗിൽ മാരുതി സുസുക്കി ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ വർഷം മൂന്നാം തവണയാണ് മാരുതി വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. ഏപ്രിലിലാണ് ഇതിന് മുമ്പ് വില വർദ്ധിപ്പിച്ചത്. ഈ വർഷം ജനുവരിയിലും മാരുതി വില വർദ്ധിപ്പിച്ചിരുന്നു. 34000 രൂപയോളമാണ് അന്ന് വിലകൂട്ടിയത്. മാരുതിക്ക് ആകെ 15 മോഡൽ വാഹനങ്ങളാണുള്ളത്. ഇതിൽ 5 എണ്ണം പ്രീമിയം റീട്ടെയിൽ ഔട്ട്ലറ്റായ നെക്സ വഴിയാണ് വിൽകുന്നത്.
കൊവിഡ് പ്രതിസന്ധിയിലും രാജ്യത്ത് കാറുകളുടെ വിൽപനയിൽ മാരുതിക്ക് തന്നെയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ മാസം 32,903 യൂണിറ്റ് പാസഞ്ചർ വാഹനങ്ങൾ മാരുതി വിറ്റു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 140 ശതമാനത്തിലധികം വർധനയാണ് വിൽപനയിൽ ഉണ്ടായത്. അതേസമയം ലോക്ഡൗൺ നിയന്ത്രണങ്ങൾ വില്ലനയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കാർ കമ്പനി പറയുന്നത്. രണ്ടാം തരംഗത്തിന് മുമ്പ് ഏപ്രിലിൽ മാരുതി 1,35,879 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ജൂൺ ജൂലൈ മാസങ്ങളിൽ വിൽപന ഒരു ലക്ഷം കടക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.