മഹാരാഷ്ട്രയിൽ കൊവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി. കൊവിഡ് ബാധിച്ച 21 പേരിലാണ് പുതിയ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച 100 സാമ്പിളുകളിൽ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ജാൽഗണിൽ ഏഴു കേസുകളും രത്നഗിരിയിൽ ഒമ്പതും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കും. ഇവരുടെ ജീവിത പശ്ചാത്തലവും പരിശോധിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടെത്തിയത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ്. മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധം ശക്തമാക്കിയില്ലെങ്കിൽ ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ കണ്ടെത്തിയ ഡൽറ്റ വകഭേദം പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.