ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര ജില്ലാ കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തത്.
മാതാവ് മരണപ്പെട്ടതിനാൽ ജാമ്യം അനുവദിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കാപ്പൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ 8 മാസവും 22 ദിവസവുമായി കാപ്പൻ വിചാരണത്തടവുകാരനായി കഴിയുകയാണ്. വാർത്ത ശേഖരിക്കുക എന്നത് മാധ്യമ പ്രവർത്തകന്റെ അവകാശമാണ്. ഇതിനായാണ് കാപ്പൻ ഉത്തർ പ്രദേശിൽ എത്തിയതെന്നു അഭിഭാഷകൻ പറഞ്ഞു. ജാമ്യ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കാപ്പനെതിരെ ചുമത്തിയ സമാധാനം തകര്‍ക്കൽ കുറ്റം നിലനില്‍ക്കില്ലെന്ന് മഥുര കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പോലീസ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റം നിലനില്‍ക്കാനുള്ള തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ആറു മാസം കൊണ്ട് കുറ്റാരോപിതരായവര്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി തെളിവ് നല്‍കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവ് കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് കോടതി സിദ്ദിക്ക് കാപ്പൻ അതീഖ് റഹ്മാന്‍, ആലം, മസൂദ് എന്നിവരുടെ മേലുള്ള കുറ്റവും ഒഴിവാക്കിയത്.
ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് കാപ്പൻ അറസ്റ്റിലാകുന്നത്. തുടർന്ന് ഇയാൾക്കെതിരെ യു.എ.പി.എ ചുമത്തി.