കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തില്ല. നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ആദ്യ ഡോസിന് ശേഷം 12 മുതൽ 16 വരെ ആഴ്ചക്കിടയിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്ന തീരുമാനം മാറ്റില്ല. വാക്സിൻ സംബന്ധിച്ച് വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് തീരുമാനം. ലഭിച്ച റിപ്പോർട്ട് അനുസരിച്ച് കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള വ്യത്യാസപ്പെടുത്തേണ്ടതില്ല. നിലവിലെ സമ്പ്രദായം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ വാക്സിൻ ട്രാക്കിങ് സിസ്റ്റം വഴി എല്ലാ വിവരങ്ങളും നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് അധികൃതർ വ്യക്തമാക്കി.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായാണ് കോവിഷീൽഡ് നിർമിക്കുന്നത്. കോവീഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്. തുടർന്നാണ് ഇടവേള വർദ്ധിപ്പിച്ച് 12 മുതൽ 16 ആഴ്ചവരെയാക്കിയത്.
രണ്ട് ഡോസുകൾക്കിടയിൽ ഇപ്പോഴുള്ള ഇടവേള മാറ്റേണ്ടതില്ലെന്ന് നീതി ആയോഗ് ചെയർ പേഴ്സൺ വി.കെ പോളും നാഷണൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്മ്യുണൈസേഷൻ ചെയർമാൻ എൻ.കെ അറോറയും പറഞ്ഞു. ദിനം പ്രതി ഒരു കോടി പേർക്ക് കുത്തിവെപ്പെടുക്കാൻ കഴിയുന്ന സംവിധാനം ഇന്ത്യയിൽ ഉണ്ടാകണമെന്ന് അറോറ പറഞ്ഞു. സ്വകാര്യമേഖലയുടെ സഹായത്തോടെ ഒരു ദിവസം 1.25കോടി ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള ശേഷി നിലവിൽ ഇന്ത്യക്കുണ്ട്. ഒരാഴ്ചയിൽ 17 കോടി കുട്ടികൾക്ക് പോളിയോ വാക്സിൻ എടുത്ത കാര്യം അറോറ ഓർമിച്ചു.