കൊച്ചി: എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നു. കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത് വന്നിരിക്കുന്നത്. ഇതോടെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ കെ. സുരേന്ദ്രന് കൂടുതല്‍ കുരുക്കാവുകയാണ്.
പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്. ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നതായി കേൾക്കാം. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നൽകിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ആര്‍. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ബത്തേരി പൊലീസ് അന്വേഷിച്ചിരുന്ന കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീത അഴീക്കോടാണ് സുരേന്ദ്രന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ഇതേതുടർന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയായിരുന്നു.