ഡല്‍ഹി: പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. പുതിയ ഐടി നിയമപ്രകാരമാണ് നിര്‍ദേശം.
പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരായ വ്യക്തികളുടെ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിര്‍ദേശം സമൂഹമാധ്യമ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇനിമുതല്‍ വ്യാജപ്രൊഫൈലുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അത് നീക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.