തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. സ്ത്രീകള്‍ക്ക് കരുത്തും, ആശ്വാസവുമാകേണ്ട കമ്മീഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിന് അപമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കമ്മീഷന്‍റെ വിശ്വാസ്യതയാണ് തകര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വിഷയം സര്‍ക്കാരും, ഇടതുപക്ഷ പാര്‍ട്ടിയും കാര്യമായി കൈകാര്യം ചെയ്യണമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
സ്ത്രീധനത്തിന്‍റെ പേരില്‍ വേദനിപ്പിക്കുന്ന എല്ലാ പുരുഷന്മാരെയും, അവരുടെ കുടുബത്തെയും സമൂഹത്തിന് മുന്‍പില്‍ തുറന്ന് കാട്ടാന്‍ സ്ത്രീകള്‍ മടിക്കരുത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരരാകണം, ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് സിപിഎം സെക്രട്ടറിയേറ്റ്. ജോസഫൈന്‍റെ പെരുമാറ്റം സര്‍ക്കാരിനെയും, പാര്‍ട്ടിയെയും മോശമായി ബാധികുമെന്ന വിലയിരുത്തലാണ് സിപിഎം ചര്‍ച്ചയുടെ പ്രധാന കാരണം. ജോസഫൈന്‍റെ വിശദീകരണം തേടിയ ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് പാർട്ടി കടക്കുക.