തങ്ങളുടെ വേദനകള്‍ പറയുന്നവരോട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടിസ്ഥാനപരമായി പെരുമാറേണ്ടതെങ്ങനെയെന്നു മറന്നതിനുള്ള ശിക്ഷയാണ് ജോസഫൈന്‍ ഇപ്പോള്‍ ഏറ്റുവാങ്ങിയത്. സമൂഹത്തില്‍ സമാനതകളില്ലാത്തവിധം ദുരിതവും പീഡനവും അനുഭവിക്കുന്ന ഒരു വിഭാഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ വനിതാ കമ്മീഷനും അതിന്റെ അദ്ധ്യക്ഷ പദവിയും വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തില്‍, 'എല്ലാം വേണ്ട സമയത്ത് വേണ്ടതുപോലെ ചെയ്തവരല്ല' കമ്മീഷന് മുന്നില്‍ എത്താറുള്ളത്. അറിവില്ലായ്മ കൊണ്ട്, ശുദ്ധഗതികൊണ്ട്, യാദൃശ്ചികതകള്‍ കൊണ്ട് അബദ്ധങ്ങള്‍ സംഭവിച്ചവരായിരിക്കും നീതിതേടി വരുന്നവരില്‍ അധികവും. അവര്‍ ജീവിതത്തില്‍ ഏറെ കുറ്റപ്പെടുത്തലുകള്‍ കേട്ടവരായിരിക്കും. ഇനിയും പഠിപ്പിക്കലുകള്‍, ശകാരവാക്കുകള്‍ കേള്‍ക്കാന്‍ അവരിഷ്ടപ്പെടുന്നില്ല. അവരെ ഉപാധികളില്ലാതെ കേള്‍ക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. എന്നാല്‍ പരിഹരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അധികാര സ്ഥാനത്തുള്ളവര്‍ പ്രതികരിക്കുന്നത് ദുരിതക്കയത്തില്‍ പെട്ടവര്‍ക്ക് വലിയ സമാധാനം നല്‍കും. അതായത് പ്രശ്നമനുഭവിക്കുന്നവരുടെ കൂടെ ധാര്‍മ്മികമായി നിലയുറപ്പിക്കുക എന്നത് തന്നെയാണ് പരമപ്രധാനമായ കാര്യം. അന്നേരം, നിങ്ങള്‍ പറയുന്ന പുരാണം കേട്ട് നില്ക്കാന്‍ എനിക്ക് സമയമില്ല എന്ന് പറയാനാകില്ല, പിണങ്ങി നിന്ന ഭര്‍ത്താവിനോട് ഇണങ്ങി വീണ്ടും ഒരു കുഞ്ഞുണ്ടായതിനെ വിഡ്ഢിത്തമെന്ന് പറയാന്‍ കഴിയില്ല, കാര്യങ്ങള്‍ നേരാംവണ്ണം ചെയ്തില്ല എന്ന് കുറ്റപ്പെടുത്തി, അനുഭവിച്ചോ എന്നും പറയാനാകില്ല.
ജീവിതത്തില്‍ ഒരു തീരുമാനവുമെടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളും. ആരൊക്കെയോ എടുക്കുന്ന തീരുമാനങ്ങളുടെ ഇരകളാണവര്‍. അവര്‍ ഒരു പ്രശ്നം പറയുമ്പോള്‍, നിങ്ങള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല, ഇങ്ങനെ ചെയ്തില്ല എന്ന് ചോദിക്കാന്‍ സ്ത്രീജീവിതങ്ങളെ കുറിച്ച് അത്രയ്ക്കധികം അജ്ഞതയുള്ളവര്‍ക്ക് മാത്രമേ കഴിയൂ. ഏതായാലും എം സി ജോസഫൈന്‍ രാജിവെച്ചിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അങ്ങനെയൊരു തീരുമാനമെടുക്കുകയും കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ജോസഫൈന്‍ അതംഗീകരിക്കുകയുമാണ് ഉണ്ടായത്. അവസരോചിതമായി ഈ തീരുമാനമെടുത്ത സിപിഎമ്മിനെയും അതനുസരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെച്ച ജോസഫൈനെയും അഭിനന്ദിക്കുന്നു. ഒട്ടേറെ കാലം പൊതുരംഗത്ത് നിന്ന് പ്രവത്തിച്ചിട്ടുള്ള, വളരെ സീനിയര്‍ നേതാവ് കൂടിയായ ശ്രീമതി എം സി ജോസഫൈന്‍ ഈ വിധത്തില്‍ ഇറങ്ങിപ്പോകുന്നു എന്നത് സങ്കടവുമുണ്ടാക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ, സംസ്കാരിക, ഉദ്യോഗസ്ഥ തലങ്ങളില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കും പ്രേരണയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇനിയും വനിതാ കമ്മീഷന്‍ ഉണ്ടാകും പുതിയ അധ്യക്ഷരുണ്ടാകും. അവര്‍ രാഷ്ട്രീയക്കാരാകരുത്, സര്‍വ്വ സമ്മതരാവണം എന്നൊക്കെ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ മറിച്ചൊരു ചിന്ത അനിവാര്യമല്ലേ എന്ന് ആലോചിക്കണം. വി എം സുധീരനും, കാര്‍ത്തികേയനും കെ രാധാകൃഷ്ണനും എല്ലാ അംഗങ്ങളുടെയും ഇഷ്ടം പിടിച്ചു പറ്റുന്ന സ്പീക്കര്‍മാരായിരിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഇ എം എസിനും നായനാര്‍ക്കും കരുണാകരനും ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കും വി എസിനും പിണറായിക്കും മലയാളിയുടെ മുഖ്യമന്ത്രിമാരായി ബഹുമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കെ കെ ശൈലജക്ക് മലയാളിയുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിയായി മാറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിഷ്പക്ഷമതിയായ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരിക്കാന്‍ ഒരു വനിതാ രാഷ്ട്രീയ നേതാവിനും പ്രവര്‍ത്തകയ്ക്കും കഴിയും. രാഷ്ട്രീയക്കാരിയാകുക എന്നത് ഒരിക്കലും ഒരയോഗ്യതയാകാന്‍ പാടില്ല. വലിയൊരു നാവാവാതെ വലിയ രണ്ടു ചെവികളായിരിക്കുക എന്നതാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രാഥമിക യോഗ്യതയാവേണ്ടത്.