ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ മെഡലുകൾ നേടുന്ന തമിഴ്നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് പ്രതിഫലം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന കായികതാരത്തിന് 3 കോടി രൂപയും വെള്ളി മെഡൽ നേടുന്നവർക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപയും നൽകുമെന്ന് എം. കെ. സ്റ്റാലിൻ പറഞ്ഞു. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ വെങ്കലം നേടിയ ഗഗൻ നാരംഗ് മാത്രമാണ് തമിഴ്നാട്ടിൽ നിന്നുള്ള ഏക മെഡൽ ജേതാവ്.
അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടുന്ന കായികതാരങ്ങൾക്ക് ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക്ക് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. കായിക താരങ്ങളെ പ്രോത്സാപ്പിക്കുന്നതന്റെ ഭാഗമായാണ് ഹരിയാന സർക്കാറിന്റെ തീരുമനം.
ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയുക. 14 ഇനങ്ങളിലായി 102 കായിക താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ 6 മെഡലുകൾ ഇന്ത്യ നേടിയിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.