കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടറിയിച്ച ദേശ്മുഖിന്‍റെ അഭിഭാഷകനായ ജയവന്ത് പാട്ടീൽ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അന്വേഷണത്തെ കുറിച്ച് ദേശ്മുഖിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയോട് ആവശ്യപ്പെട്ടിണ്ട്. അവ ലഭിച്ചാൽ മാത്രമെ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്നും പാട്ടീൽ പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ ദേശ്മുഖിന്റെ സഹായികളായ കുന്ദൻ ഷിൻഡെ, സഞ്ജീവ് പാലാണ്ടെ എന്നിവരെ ഇഡി വൈദ്യ പരിശോധനക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായാണ് വൈദ്യ പരിശോധന നടത്തിയത്. ഇരുവരെയും ഇന്ന് രാവിലെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് എടുത്തത്. സസ്പെൻഷനിലായ മുംബൈയിലെ പൊലീസ് ഓഫീസർ സച്ചിൻ വെയ്‌സിനോട് പ്രതിമാസം 100 കോടി രൂപ സമാഹരിച്ചു നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടു എന്നാണ് കത്തിലെ ആരോപണം. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ടാണ് സച്ചിൻ വെയ്സിനെ സസ്പെന്റ് ചെയ്തത്. താനെ വ്യവസായിയായ മൻസുഖ് ഹിരാനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി വെയ്സിനെ അറസ്റ്റ് ചെയ്തിരുന്നു.
അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങൾക്ക് പുറമെ ഐപിസി സെക്ഷൻ 120 പ്രകാരമുള്ള ക്രിമിനൽ ഗൂഡാലോനയുമാണ് ദേശ്മുഖിനെതിരെ ചുമത്തിയിരിക്കുന്നത്. നാഗ്പൂരിലെയും മുംബൈയിലെയും ദേശ്മുഖിന്റെ വസതികളിൽ ഉൾപ്പെടെ അഞ്ചിടത്ത് ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.