രാജ്യത്ത് ഡീസല്‍ വിലയും നൂറു രൂപ കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ പട്ടണങ്ങളിലാണ് ഡീസല്‍ വില നൂറു കടന്നത്. ആറു മാസത്തിനിടെ 57 തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടിയത്. ജൂണ്‍ മാസം മാത്രം 16 തവണയാണ് വില കൂട്ടിയത്.
കഴിഞ്ഞ ദിവസം പെട്രോളിനും കേരളത്തില്‍ 100 രൂപ കടന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇപ്പോഴത്തെ ഇന്ധന വില മറികടന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും കൂടി. കൊച്ചിയില്‍ പെട്രോളിന് 98 രൂപ 68 പൈസയും ഡീസലിന് 93 രൂപ 79 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 100 രൂപ 44 പൈസയും ഡീസലിന് 95 രൂപ 45 പൈസയുമായി.