ന്യൂഡൽഹി: ഗർഭിണികൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിര്‍ദേശങ്ങളിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലുള്ള വാക്സിനുകൾ ഗര്‍ഭിണികൾക്ക് സുരക്ഷിതമാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്ക് വാക്സിൻ സ്വീകരിക്കാമെന്നുമാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
ഗർഭധാരണം കോവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നില്ല. 'മിക്ക ഗർഭിണികളും രോഗലക്ഷണമില്ലാത്തവരോ അല്ലെങ്കിൽ മിതമായ തോതിൽ രോഗബാധിതരോ ആയിരിക്കും. പക്ഷെ അവരുടെ ആരോഗ്യനില വളരെ വേഗം വഷളാകാൻ സാധ്യതയുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കാം. അതുകൊണ്ട് വാക്സിനേഷൻ ഉൾപ്പെടെ കോവിഡിൽ നിന്നും സ്വയം പരിരക്ഷ നേടുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കാരണത്താൽ തന്നെ ഗർഭിണികളായ സ്ത്രീകൾ വാക്സിനെടുക്കാൻ നിർദേശിക്കുകയാണ്' മന്ത്രാലയം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇറങ്ങി. മുന്‍ഗണന നിബന്ധനയില്ലാതെ 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കുത്തിവെയ്പ് നൽകണമെന്നാണ് ഉത്തരവിലുള്ളത്. മറ്റ് രോഗങ്ങളുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പിന് മുൻഗണന നൽകുമെന്ന് ഉത്തരവില്‍ പറയുന്നു.
18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകുമെന്നാണ് പുതിയ വാക്സിൻ നയം. നേരത്തെ 45 ന് മുകളിലുള്ളവർക്ക് മാത്രമാണ് സൗജ്യന്യമായി വാക്സിൻ നൽകിയിരുന്നത്. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് നയത്തിൽ മാറ്റം വരുത്തിയത്. നേരത്തെ കേന്ദ്രസർക്കാറിന്റെ വാക്സിൻ നയത്തെ സുപ്രീം കോടതി വിമർശിച്ചിരുന്നു. ഇതും നയം മാറ്റത്തിന് കാരണമായി.