ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി സ്വമേധയ എടുത്ത കേസിലാണ് ഉത്തരവിറക്കിയത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനാണ് കോടതി ഇടപെടുന്നത്.
കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. തൊഴിലാളികൾക്കുള്ള സമൂഹ അടുക്കളകൾ നിലവിലെ സാഹചര്യം മാറുന്നത് വരെ തുടരണമെന്ന് കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന- ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകളാണ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നുവെന്നതിനാല്‍ കാര്‍ഡുടമയുടെ പേരുള്ള റേഷന്‍ കടയില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. ഉപഭോക്താവ് മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോള്‍ ആ സംസ്ഥാനത്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കണം. മറ്റു സങ്കീര്‍ണതകളുമുണ്ട്.
പൊതുവിതരണ സംവിധാനത്തിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊഴിലിനും ഉയര്‍ന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം 4.1 കോടി ആളുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്. കൂടാതെ, 1.4 കോടി പേര്‍ (സംസ്ഥാനത്തിനകത്തും പുറത്തേക്കും) തൊഴിലിനായും താമസം മാറ്റിയിട്ടുണ്ട്.