യൂറോ 2020യിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും തലഉയര്‍ത്തി പിടിച്ചു നടക്കാൻ കൈലിയൻ എംബപ്പെയെ ഉപദേശിച്ച് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെ.തല ഉയർത്തിപ്പിടിക്കുക, കൈലിയൻ! നാളെ ഒരു പുതിയ യാത്രയുടെ ആദ്യ ദിവസമാണ്, പെലെ ട്വീറ്റ് ചെയ്തു.
അതേസമയം തന്റെ പിഴവിൽ ചാമ്പ്യൻഷിപ്പിൽ നിന്നും ഫ്രാന്‍സ് പുറത്തായതിൽ എംബപ്പെ കനത്ത നിരാശനാണ്. തനിക്ക് ഉറക്കം കണ്ടെത്താൻ ബുദ്ധിമുട്ടാകുമെന്ന് എംബാപ്പെ മത്സര ശേഷം പ്രതികരിച്ചു. പുറത്താകലിന്റെ സങ്കടം വളരെ വലുതാണ്. ഫ്രാൻസിന് ലക്ഷ്യം നേടാനായില്ല. പഴയത് തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം. തന്റെ പെനാൽട്ടി കിക്ക് പാഴായതിൽ ഖേദിക്കുന്നു. ആരാധാകർ നിരാശരാണെന്ന് അറിയാം. ടീമിനെ പിന്തുണക്കുകയും വിശ്വസിക്കുകയും ചെയ്ത ആരാധകരോട് നന്ദി പറയുന്നു. വരും വർഷങ്ങളിൽ ശക്തമായി തിരിച്ചു വരാൻ ശ്രമിക്കും. താൻ പരാജയപ്പെട്ടു-എംബപ്പെ ട്വിറ്ററിൽ കുറിച്ചു. മത്സരം ജയിച്ച സ്വിറ്റ്സർലന്റിനെ എംബപ്പെ അഭിനന്ദിച്ചു.
പ്രീക്വാട്ടർട്ടറിൽ ഷൂട്ടൗട്ടിൽ (5-4) പരാജയപ്പെട്ടാണ് ഫ്രാൻസ് യുറോകപ്പിൽ നിന്ന് പുറത്തായത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും 3 വീതം ഗോൾ നേടി സമനിലയായിതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സ്വിസ് ടീം 5 പെനാൽട്ടി കിക്കുകളും വലയിൽ എത്തിച്ചപ്പോൾ എംബപ്പെ എടുത്ത അവസാന കിക്ക് സ്വിസ് ഗോൾ കീപ്പർ തട്ടിയകറ്റി.
സ്വിറ്റ്സർലൻഡിനായി ഹാരിസ് സെഫെറോവിച്ചാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കരീം ബെൻസെമ സമനില ഗോൾ നേടി. ഈ ഗോൾ നേടുന്നതിന് തൊട്ടുമുമ്പ് സ്വിറ്റസർലന്റ് പെനാൽട്ടി പാഴാക്കിയത് മത്സരത്തിൽ നിർണായകമായി. തുടർന്ന് ബെൻസെമയുടെ ഗോളിൽ ഫ്രാൻസ് മുന്നിലെത്തി. പോൾ പോഗ്ബയുടെ മികച്ച ഷോർട്ടിലൂടെ ഫ്രാൻസ് ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ 5 മിനുട്ട് ബാക്കിയുള്ളപ്പോൾ ഹാരിസ് സെഫറോവിച്ച് ഒരു ഗോൾ മടക്കി. 90 മിനുട്ടിൽ മരിയോ ഗ്രവാനോവിക്കിലൂടെ സ്വിസ് ടീം സമനില ഗോൾ കണ്ടെത്തി.