സ്ഥാനം ഒഴിഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് നിയുക്ത പൊലീസ് മേധാവി അനിൽ കാന്ത്. ഡിജിപിയായി തെരഞ്ഞെടുത്തതിൽ എല്ലാവരോടും നന്ദിയുണ്ടെന്നും അനിൽ കാന്ത് പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിൽ അനിൽ കാന്ത് മുഖ്യമന്ത്രി പ്രത്യേക നന്ദി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രമസമാധാന വിഷയങ്ങളെ പറ്റി മാധ്യമങ്ങളോട് പിന്നീട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽ കാന്തിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാൻ തീരുമാനം എടുത്തത്. നിലവിൽ എഡിജിപി റാങ്കിലുള്ള അനിൽ കുമാർ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. എഡിജിപി റാങ്കിൽ നിന്ന് ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ നേരിട്ട് ക്രമസമാധാന ചുമലതലയുള്ള ഡിജിപിയാകുന്നത്. 1988 ഐപിഎസ് ഉദ്യോഗസ്ഥനായ അനിൽ കാന്ത് ഡൽഹി സ്വദേശിയാണ്. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പൊലീസ് മേധാവിയാണ് അനിൽ കാന്ത്. യുപിഎസ് സി നൽകിയ ചുരുക്കപ്പെട്ടികയിൽ നിന്ന് ആദ്യമായി നിയമിക്കപ്പെടുന്ന ഡിജിപി കൂടിയാവുകയാണ് അനിൽ കാന്ത്.
വിരമിക്കാൻ എട്ട് മാസം കൂടി ബാക്കി നിൽക്കെയാണ് അനിൽ കാന്ത് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പദവിയിൽ എത്തുന്നത്. ഡിജിപിയായി സ്ഥാനം കിട്ടിയതിനാൽ സർവീസ് രണ്ട് വർഷം കൂടി നീട്ടിനൽകും. അത് സമയം അനിൽ കാന്തിന്റെ സർവീസ് കാലാവധി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.
ഡൽഹി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷമാണ് ഐപിഎസ് കരസ്ഥമാക്കിയത്. ജില്ലാ പൊലീസ് മേധവി. ഐജി , എഡിജിപി എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐബിയിൽ 5 വർഷം ജോലി ചെയ്തിട്ടുണ്ട്.
സുദേഷ് കുമാർ, അനിൽ കാന്ത്, ബി സന്ധ്യ എന്നിവരുടെ പട്ടികയാണ് യുപിഎസ് സി സംസ്ഥാന സർക്കാറിന് നൽകിയത്. ഇവരിൽ നിന്നാണ് അനിൽ കാന്തിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുദേഷ് കുമാറിന് പൊലീസുകാരനെ മകൾ തല്ലിയ കേസാണ് വിനായയത്. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ അനിൽ കാന്തിനുണ്ട്. അനിൽ കാന്തിന്റെ പേര് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് മുന്നോട്ട് വെച്ചത്. കൂടുതൽ ചർച്ചകൾ ഇല്ലാതെ തന്നെ അനിൽ കാന്തിന്റെ ഡിജിപിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.