കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചു 6 ആഴ്ചക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് ഉത്തരവ്. നഷ്ട പരിഹാര എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നഷ്ടപരിഹാരമായി നല്‍കുന്ന തുക നിര്‍ണയിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറ്റിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാറിന് സുപ്രധാനമായ നിർദ്ദേശം നൽകിയത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊവിഡ് മൂലം സംസ്ഥാനങ്ങളുടെ ചെലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറുയകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ സുപ്രീം കോടതി മുഖവിലക്കെടുത്തില്ല.