വീട്ടുകാരെ ധിക്കരിച്ച് ചെറുപ്പക്കാരനൊപ്പം പതിനെട്ടാം വയസിൽ ഇറങ്ങിപ്പോകേണ്ടി വന്നയാളാണ് ആനി ശിവ. മധുവിധു മാറും മുമ്പ് ബന്ധം വേർപെട്ടപ്പോൾ കൈക്കുഞ്ഞുമായി ഒറ്റയ്ക്ക് തെരുവിലെക്കിറങ്ങേണ്ടിവന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ തിലകനെപ്പോലെ, ജീവിച്ചു കാണിക്കാനാണ് അന്ന് അഛൻ പറഞ്ഞത്. ഈ വാക്കുകൾ വാശിയോടെ ഏറ്റെടുത്തു. അച്ഛന് മറ്റുള്ളവരുടെ മുന്നിൽ തലയുയർത്തി നിൽക്കണമെങ്കിൽ ജയിക്കണമെന്ന് തോന്നി. ഇപ്പോഴും അഛൻ സംസാരിക്കില്ല - ആനി ശിവ പറയുന്നു.
കഠിനാധ്വാനംകൊണ്ടാണ് ആനി പൊലീസ് സബ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. വർക്കലയിലായിരുന്നു ആദ്യനിയമനം. കുട്ടിയുടെ പഠനസൗകര്യംകൂടി കണക്കിലെടുത്താണ് കൊച്ചിയിലേക്ക് മാറ്റത്തിന് അപേക്ഷ നൽകിയത്. പുതിയ ചുമതലയിലേക്ക് കടക്കുമ്പോഴും ആനിക്ക് പറയാനുള്ളത് കഠിനാധ്വാനംകൊണ്ട് ആർക്കും നേട്ടം കൈവരിക്കാനാകുമെന്നാണ്.
ഒരു പാട് പേര്‍ വിളിച്ചു. നടന്‍ സുരേഷ് ഗോപി വിളിച്ചു. എന്നെയൊന്ന് വിളിക്കാന്‍ മേലായിരുന്നോ എന്ന് ചോദിച്ചു. പക്ഷെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ വരുമ്പോള്‍ ആരെ വിളിക്കും എന്നല്ല തോന്നുന്നത്. ആരുടെ കൈ നമ്മുക്ക് നേരെ നീളുന്നു എന്നാണ് നോക്കുന്നത്. കഴുകന്‍ കണ്ണുകളോടെയല്ലാതെ എങ്ങോട്ട് തോളു ചായ്ക്കും എന്നാണ് ഒരു പെണ്ണ് ചോദിക്കുന്നത്. സഹായം വിളിച്ചു ചോദിക്കാൻ നില്‍ക്കില്ല. പൊലീസില്‍ കയറിയ ശേഷം ഒരുപാട് പേരെ കാണാറുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടത് ചായാനൊരു തോളാണ്. ഒന്നു കരഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് പലര്‍ക്കുമുള്ളത്. അവരെ ഒന്നു കേട്ടാല്‍ മതി - അതിജീവനത്തിന്റെ ഭാഷയാണ് ആനി ശിവയുടേത്.