മഹാരാജസ് കോളേജിലെ എസ്എഫ്ഐ നേതാവും വിദ്യാർത്ഥിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് വർഷം. കേസിൽ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാനായെങ്കിലും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല.
2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു. കേസില്‍ അറസ്റ്റിലായ 16 പേരും എസ്ഡിപിഐക്കാരാണ്. കോളേജിലെ ‘വർഗീയത തുലയട്ടെ’ എന്ന ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപെട്ട അര്‍ജുന്‍ ചികിത്സയിലായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭിമന്യുവിനെ കുത്തിയ കത്തിക്കായി പ്രതികളില്‍ ഒരാളായ സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെണ്ടുരുത്തി പാലത്തിൽനിന്ന് ആയുധം കായലിലെറിഞ്ഞെന്നായിരുന്നു സാക്ഷിമൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സഹലിന്റെ വസ്ത്രവും കായലിൽ എറിഞ്ഞു എന്നായിരുന്നു മൊഴി. തുടർന്ന് പാലത്തിനു താഴെ കായലിൽ അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആയുധം കണ്ടെടുക്കാനായില്ല.