പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഇതിഹാസ താരം ജാവേദ് മിയാൻദാദ്. പാകിസ്ഥാൻ ടീം തെരെഞ്ഞെടുപ്പിനെയാണ് മിയാൻദാദ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പാകിസ്ഥാൻ ടീമിൽ നിലവിലുള്ള താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമില്ലെന്ന് മിയാൻദാദ് വിമർശിച്ചു. ദയനീയമായ പ്രകടനം കാഴ്ചവെച്ചിട്ടും പലർക്കും ഇപ്പോഴും ടീമിൽ സ്ഥാന ലഭിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കിൽ പാകിസ്ഥാൻ ടീമിലെ ഒരാൾക്ക് പോലും സ്ഥാനം ലഭിക്കില്ലെന്നും മിയാൻദാദ് അഭിപ്രായപ്പെട്ടു.
പ്രാദേശിക യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മിയാൻദാദ് ടീമിനെതിരെ രംഗത്ത് വന്നത്. ഇനിയും 12 വർഷം പാകിസ്ഥാനായി കളിക്കാൻ സന്നദ്ധനാണെന്ന അഹമ്മദ് ഷെഹ്സാദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യങ്ങളിലെ കളിക്കാർക്ക് പകരം വെക്കാവുന്ന ഒരാൾപോലും പാകിസ്ഥാൻ ടീമിൽ ഇല്ല. ബൗളർമാർ ചിലപ്പോൾ ഇടംകണ്ടേക്കാം അതേസമയം ബാറ്റ്സ്മാൻമാരിൽ ആർക്കും ആ പ്രതീക്ഷ വേണ്ട.
പാക് താരങ്ങൾ അനർഹമായി പ്രതിഫലം പറ്റുന്നതിനെയും മിയാൻദാദ് വിമർശിച്ചു. ദയനീയ പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ എങ്ങിനെയാണ് വൻ പ്രതിഫലം പറ്റുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. ടീമിലുള്ളവർ ക്രിക്കറ്റിനെ ഗൗരവമായി കാണുന്നുണ്ടെന്ന് ബോർഡ് അധികൃതർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സെഞ്ച്വറി നേടിയാൽ അടുത്ത 10 മത്സരത്തിന് ടീമിൽ സ്ഥാനം ഉറപ്പായ ഏക ടീം പാകിസ്ഥാനായിരിക്കും. തുടർച്ചായായി പരാജയം ഉണ്ടായാലും ഇത്തരം കളിക്കാർക്ക് ടീമിൽ സ്ഥാനം ഉറപ്പാണ്-മിയാൻദാദ് പറഞ്ഞു.
പാക്സ്ഥാനായി മിയാൻദാദ് 124 ടെസ്റ്റുകളും, 233 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 8832 റൺസും ഏകദിനത്തിൽ 7381 റൺസുമാണ് മിയാൻദാദിന്റെ സമ്പാദ്യം. 1992 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു മിയാൻദാദ്