കാനഡ: ഉഷ്ണതരംഗം രൂക്ഷമായ സാഹചര്യത്തില്‍ കാനഡയില്‍ മരണപ്പെട്ടവരുടെ എണ്ണം 700 ആയി ഉയര്‍ന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ലിട്ടണിൽ രേഖപ്പെടുത്തിയ ചൂട്. ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ലിട്ടൻ ഗ്രാമത്തിലെ ചൂട് മൂലമുണ്ടായ കാട്ടുതീയാണ് മരണകാരണം.
അതേസമയം, നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ് അഗ്നിബാധ വർധിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ് ബ്രിട്ടീഷ് കൊളംബിയയിൽ രേഖപ്പെടുത്തിയത്. രാജ്യം ഭീതിയിലായതോടെ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലിട്ടന്‍ പ്രദേശത്തെ താമസക്കാരെ മാറ്റി പാര്‍പ്പിക്കുകയും, പരിസര പ്രദേശത്തുണ്ടായിരുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കാനഡയിലെ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്- പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്. കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണതരംഗം ശക്തമാണ്.