തങ്ങളെ വിമർശിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുക, അവരെ ജയിലിലടച്ച് ശരീരികമായും, മാനസികമായും പീഡിപ്പിക്കുക. ഇവയൊക്കെ കേന്ദ്ര സര്‍ക്കാരിന്‍റെ തമാശകളാണ്. ഈ തമാശകള്‍ക്ക് ഒരു രക്തസാക്ഷി ഉണ്ടായിരിക്കുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവർത്തകനും, ജസ്യൂട്ട് പുരോഹിതനുമായിരുന്നു ഫാദർ സ്റ്റാൻ സ്വാമി. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിക്ഷേധങ്ങളിൽ പങ്കെടുത്തത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അഖിൽ ഗോഗോയിയെ കോടതി തുണച്ചു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ യഥാർത്ഥത്തിൽ എന്താണ് രാജ്യദ്രോഹക്കുറ്റം? എന്ന് നാം അറിയേണ്ടതുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 124-എ പ്രകാരം ഏതെങ്കിലുമൊരാൾ എഴുത്ത്, സംഭാഷണം, എന്നിവ മുഖേനയോ, അല്ലെങ്കിൽ വാക്കാൽ, ചിഹ്നങ്ങളാൽ, ദൃശ്യങ്ങളാൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷപരമായ പ്രവർത്തനങ്ങൾ നടത്തുകയോ ജനങ്ങൾക്കിടയിൽ പ്രക്ഷോഭങ്ങൾക്ക് തിരി കൊളുത്തുകയോ ചെയ്താൽ അത് രാജ്യദ്രോഹക്കുറ്റമായി പരിഗണിക്കും. ഈ നിയമത്തിന്റെ ചരിത്രം കൊളോണിയല്‍ ഭരണത്തിലേക്കും മെക്കാളെ പ്രഭുവിലേക്കും എത്തും. 1837-39 കാലഘട്ടത്തിൽ മെക്കാളെ പ്രഭു രൂപം കൊടുത്ത പീനൽ കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിയമത്തിന്റെ കരട് രൂപം. പിന്നീട് 1898-ല്‍ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു. അന്നത്തെ കാലത്ത് ഈ നിയമം ദേശിയ പത്രങ്ങളെ ഉന്നം വെച്ചായിരുന്നു. ഇങ്ങനെ ആദ്യം വിചാരണ ചെയ്യപ്പെട്ട ഒരാൾ 'ബാംഗോ ബസി' പത്രത്തിന്‍റെ എഡിറ്റർ ജോഗേന്ദ്ര ചന്ദ്രബോസാണ്. കൊളോണിയൽ ഭരണകൂടത്തെ വിമർശിച്ചവർക്കെല്ലാം നേരെ വ്യാപകമായി ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടിട്ടുണ്ട്. ബാലഗംഗാധര തിലക്, മഹാത്മാഗാന്ധി, ഭഗത് സിംഗ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമായിരുന്നു രാജ്യദ്രോഹക്കുറ്റം. ജനാതിപത്യം മരിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന പല ശബ്ദങ്ങളും ബിജെപി സർക്കാരിന് രാജ്യ ദ്രോഹമായി മാറുകയാണ്. അതുകൊണ്ടാണ് ജനകീയ സമര നേതാക്കളെയും, മനുഷ്യവകാശ പോരാളികളെയും തെരഞ്ഞു പിടിച്ച് ജയിലിൽ അടക്കുന്നത്.
ഇന്നത്തെ സാഹചര്യം
2010 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹക്കുറ്റങ്ങളിൽ 65% ആളുകളെയും അറസ്റ്റ് ചെയ്തിരിക്കുന്നത് മോഡിയുടെ ഭരണകാലത്താണ്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ, മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, അധ്യാപകർ എന്നിങ്ങനെയാണ് രാജ്യദ്രോഹികളുടെ ലിസ്റ്റ് നീണ്ട് പോകുന്നത്. പലപ്പോഴും സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ടാണ് വിമർശകർക്കും, പ്രതിഷേധക്കാർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് എന്നത് അതീവ ശ്രദ്ധ പുലർത്തേണ്ട കാര്യമാണ്. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രാദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലായി ഏറ്റവും അധികം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്ക് പ്രകാരം 2015 ല്‍ മാത്രം 73 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തിയിട്ടുണ്ട്. 2016 ല്‍ 33, 2014 ല്‍ 55 എന്നിങ്ങനെയാണ് ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്കുകള്‍. 2011- ല്‍ രാജ്യസഭയില്‍ സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ ഈ വകുപ്പ് ഒഴിവാക്കുന്നത് സംബന്ധിച്ചു സ്വകാര്യ ബില്‍ അവതരിപ്പിക്കുകയുണ്ടായി. 2015-ല്‍ ശശി തരൂര്‍ എം .പി ഈ വകുപ്പില്‍ ‘നേരിട്ട് ഹിംസക്ക് കാരണമാകുന്നതോ ഹിംസക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്ന വാക്കുകളെയും പ്രവൃത്തികളെയും’ മാത്രമേ രാജ്യദ്രോഹമായി കണക്കാക്കാന്‍ പാടുള്ളൂ എന്ന ഭേദഗതി ലോക്സഭയില്‍ സ്വകാര്യ ബില്ലായി അവതരിപ്പിച്ചത് രാജ്യദ്രോഹ വകുപ്പ് സംബന്ധിച്ച് നിലവിലുള്ള പലതരം വ്യാഖ്യാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരാന്‍ കാരണമായി.
2019 ഡിസംബറിൽ മോദി സർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രതിരോധമാര്‍ഗം സ്വീകരിക്കുവാന്‍ തുടങ്ങിയത്. രാജ്യത്തുടനീളം പൊലീസ് അധികൃതർ 3,754 പേർക്കെതിരെ കേസെടുക്കുകയും 25 രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. 25 കേസുകളിൽ 22 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് ശേഷം 40 അർദ്ധസൈനികർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പാകിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ മുഴക്കിയെന്നും ദേശവിരുദ്ധത പ്രോത്സാഹിപ്പിച്ചു എന്നും ആരോപിച്ച് 27 കേസുകളാണ് ഫയൽ ചെയ്തത്. ഇതിൽ 27 കേസുകളിൽ 26 എണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് എന്നത് നാം ഓർക്കണം. യുവതിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുന്നതിനിടെ ഒക്ടോബർ 6 ന് അഴിമുഖം ന്യൂസ് പോർട്ടലിന്‍റെ ദില്ലി ലേഖകൻ സിദ്ദിഖ് കാപ്പനെ മധുരയിൽ വെച്ച് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് യുപി പോലീസ് ആരോപിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തു. ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് എന്നിവയിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് കാപ്പനെതിരെ കേസെടുത്തിരിക്കുന്നത്. ഹത്രാസ് ‘ഗൂഡാലോചനാ’ കേസിൽ പിന്നീട് അദ്ദേഹത്തെ ഉൾപ്പെടുത്തി. ഇപ്പോഴും കാപ്പൻ ജയിലിൽ കഴിയുകയാണ്. 2016 ജൂലൈയിൽ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങളുടെ പ്രക്ഷോഭങ്ങൾക്കിടെ മിലിറ്റന്റ് കമാൻഡർ ബുർഹാൻ വാനിയെക്കുറിച്ച് ലേഖനം എഴുതിയ കശ്മീർ നറേറ്റർ എന്ന മാസികയുടെ പത്രപ്രവർത്തകനായ ആസിഫ് സുൽത്താൻ 2018 ഓഗസ്റ്റ് 31 ന് അറസ്റ്റിലായി. നിരോധിത തീവ്രവാദ സംഘടനയ്ക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നു എന്നാരോപിച്ച് അന്നുമുതൽ അദ്ദേഹം ജയിലിലാണ്.
ഹാസ്യനടന്മാർക്കെതിരെയും കേന്ദ്രസര്‍ക്കാരിന്‍റെ അസഹിഷ്ണുത വർദ്ധിച്ചുവരികയാണ്. ഇതിന്‍റെ ഉദാഹരണമാണ് അവർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. സ്റ്റാൻഡ്-അപ്പ് കോമേഡിയന്‍ മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ കളിയാക്കിയെന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലായെന്ന് മുനവർ വ്യക്തമാക്കിയിരുന്നു. എങ്കിലും കീഴ്‌ക്കോടതിയും, മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു. അവസാനമായി, സുപ്രീംകോടതി ഇടപെട്ട് ഫെബ്രുവരി 7 നാണ് ഫാറൂഖിയെ വിട്ടയച്ചത്. അദ്ദേഹത്തോടൊപ്പം അറസ്റ്റുചെയ്ത മറ്റ് നാല് പേർ - സദകത്ത് ഖാൻ, എഡ്വിൻ ആന്റണി, പ്രാകാർ വ്യാസ്, നളിൻ യാദവ് എന്നിവർ ഇപ്പോളും ജയിലിൽ തുടരുകയാണ്.
രാജ്യദ്രോഹ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് ദേശീയ നിയമ കമീഷന്‍പഠനം നടത്തിയത്. ഭരിക്കുന്നവരുടെ നയത്തിന് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‍റെ പേരില്‍ മാത്രം ഏതെങ്കിലും വ്യക്തിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തരുത്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ല എന്നുമാണ് നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നത്. പൊതു സമാധാനം തകര്‍ക്കുക, അക്രമത്തിലൂടെയോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യദ്രോഹ കുറ്റം ചുമത്തേണ്ടതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.
മോദി സര്‍ക്കാറിന് കീഴില്‍ എതിര്‍ ശബ്ദങ്ങള്‍ ദേശീയതക്ക് എതിരായ ശബ്ദങ്ങളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നുത് ഭരണാധികാരി തന്‍റെ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നത് ആപത്കരമായ ഒന്നാണ്. ഇതിനെതിരെ ജനങ്ങൾ അണിനിരക്കും.. ജനകീയ പ്രക്ഷോഭങ്ങൾ നടക്കും. ഭരണക്കൂടത്തിന്‍റെ പൊള്ളത്തരങ്ങൾ ജനങ്ങള്‍ പൊളിച്ചെഴുതും. നാളെ നീയോ, ഞാനോ രാജ്യദ്രോഹിയാകും. പക്ഷേ ശബ്ദം എന്നും ഉയർന്നുപൊങ്ങണം വരുന്ന തലമുറക്കായി.