കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവും, മുന്‍ എംഎല്‍എയുമായ കെ. എം. ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഓഫീസിലാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ. എം. ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. മൂന്നാം തവണയാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തുന്നത്.
നേരത്തെ സമര്‍പ്പിച്ച രേഖകളും, മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കെ. എം. ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഹയർസെക്കണ്ടറി സ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ കെ. എം. ഷാജി എംഎൽഎ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഴീക്കോട് സ്കൂൾ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്താൻ കെ. എം. ഷാജി എംഎൽഎക്ക് 25 ലക്ഷം രൂപ കോഴയായി നൽകിയെന്ന യൂത്ത് ലീഗ് പ്രാദേശിക കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെ്തത്. ഈ പരാതി സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ. പത്മനാഭൻ മുഖ്യമന്ത്രിക്ക് അയച്ചു. ഇത് സംബന്ധിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. കണക്കിൽ പെടാത്ത പണത്തിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.