സ്റ്റാന്‍ സാമിയുടെ മരണം ഓരോര്‍മ്മപ്പെടുത്തലാണ്
മരണം എപ്പോഴും ഒരു ഓർമപ്പെടുത്തലാണ്. ഫാദര്‍ സ്റ്റാന്‍ സാമിയുടെ മരണം നമ്മുടെ നീതിന്യായ വ്യവസ്ഥയെയും ഭരണ കര്‍ത്താക്കളെയും മാത്രമല്ല നമ്മെയും ചിന്തിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യേണ്ടതാണ്. കേന്ദ്രസർക്കാരിന് ഇതൊന്നും ബാധകമാവുമെന്നു വിവേകമുള്ളവർ ഇന്ന് കരുതാൻന്യായമില്ല. കാരണം എലഗർ പരിഷത് കേസുതന്നെ അവര്‍ കെട്ടിച്ചമച്ചതാണ്. ഇന്ത്യന്‍ ഭരണകൂടം ചെയ്തുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനവും ഇപ്പോള്‍ ഒരു രഹസ്യമല്ല. ഭീമ കോറെഗാവ് കേസിലെ പ്രതികളില്‍ എല്ലാവരും തന്നെ, സാമൂഹിക,സാംസ്കാരിക രംഗം നിരീക്ഷിക്കുന്നവര്‍ക്ക് സുപരിചിതരാണ്. അറിയപ്പെടുന്ന ധൈഷണികരെ ഇതുപോലെ കെട്ടിച്ചമച്ച കേസില്‍, യുഎപിഎ ഉപയോഗിച്ച് തടവിലാക്കുന്നത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമാണ്. മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, യൂണിവേഴ്സിറ്റി ഐഐ എം അധ്യാപകര്‍ മുതലായവരിലേക്ക് തടവറ വികസിച്ചത് നിസ്സാരമായി കാണുന്നവര്‍ക്കും ഫാസിസത്തെ നിര്‍വചിച്ചു ബുദ്ധി മുട്ടുന്നവര്‍ക്കും ഈ മരണം ഒരു മുന്നറിയിപ്പായി മാറട്ടെ.
നാസികള്‍ ആദ്യ ലക്ഷ്യംവെച്ചത് ഫ്രാങ്ക്ഫര്‍ട് യൂണിവേഴ്സിറ്റി
നാസികള്‍ ആദ്യം ലക്ഷ്യമിട്ടത് ഫ്രാങ്ക്ഫര്‍ട് യൂണിവേഴ്സിറ്റി ആയിരുന്നു. മാനേജ്മെന്‍റ് ഗുരുവായി പിന്നീട് അറിയപ്പെട്ട പീറ്റര്‍ ഡ്രക്കര്‍ ജൂതനായതിന്റെ പേരില്‍ നാടുവിട്ടു. എന്തിന് ഐന്‍സ്റ്റെെന്‍ പോലും ജര്‍മ്മനി വിട്ടു. സര്‍വകലാശാലകളില്‍ പ്രത്യേകം കമ്മിസറുകളെ നിയമിച്ചു. പാഠ്യപദ്ധതികളില്‍ ശരീര കേന്ദ്രീത പരിശീലനങ്ങള്‍ വര്‍ദ്ധിപ്പിച്ചും, ഗൌരവമുള്ള വിഷയങ്ങള്‍ കുറച്ചും അന്വേഷണ, അപഗ്രഥന, വിമര്‍ശന ബുദ്ധികളെ അമര്‍ച്ച ചെയ്തു.1933 - ല്‍ ഇതിനെല്ലാം നിയമനിര്‍മാണം നടത്തി. വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന തൊഴിലില്‍ ഉള്ളവരും വംശീയ ശുദ്ധീകരണത്തില്‍ സജീവ പങ്കാളികളായി. ഇവിടെയും ഫാഷിസത്തിന്റെ ആദ്യ ഫലങ്ങള്‍ വന്നുതുടങ്ങി. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. പുസ്തകങ്ങള്‍ കേരളത്തില്‍ പോലും സംശയത്തിന്റെ നിഴലില്‍. യുഎപിഎ ന്യായീകരിക്കപ്പെടുന്നു. കുറ്റകൃത്യം നിര്‍വഹിക്കാതെയും വിചാരണ നടത്താതെയും ആരെയും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ എത്രകാലവും തടവറകളില്‍ വെക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു.
നഗരനക്സൽ എന്ന പദവി നൽകി ഒരു പുതിയ മുദ്രണം നല്‍കുന്നത് ആദിവാസികളുടേയും, ദളിതരുടേയും മറ്റ് പീഡിത വിഭാഗങ്ങളുടേയുംഅവകാശങ്ങളെക്കുറിച്ചു പറയുകയോ, എഴുതുകയോ ചെയ്തവരെ വിശേഷിപ്പിക്കാനാണ്. അവര്‍കക്കൊപ്പം വന സംരക്ഷണം, പ്രകൃതി സംരക്ഷണം, ജനാധിപത്യം മുതലായവയെക്കുറിച്ച് സംസാരിക്കുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ തടവിലാക്കപ്പെട്ട ഏറ്റവും പ്രധാന്യമുള്ള കെട്ടിച്ചമച്ച കേസ് എല്‍ഗര്‍ പരിഷദ് എന്ന് അറിയപ്പെടുന്ന ഭീമ കോറെഗാവ് ആണ്. പ്രതികളാക്കപ്പെട്ടവരാരും നഗരത്തിലോ ഗ്രാമത്തിലോ ഹിംസയില്‍ ഏര്‍പ്പെട്ടവരല്ല. അവരിൽ ഒരാൾ പോലും എതെങ്കിലും ക്രിമിനൽ കുറ്റത്തിൽ പിടിക്കപ്പെട്ടവരോ കുറ്റവാളികളോ അല്ല. രാജ്യത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന കള്ളപ്പണമോ കുഴല്‍പണമോ കടത്തിയവരല്ല, സ്വര്‍ണക്കടത്ത് നടത്തിയവരോ പൊതുമുതല്‍ കൊള്ളയടിച്ചവരോ അല്ല.
ഭീമ കോറെഗാവ് ദളിത് മുന്നേറ്റത്തിന്റെ അടയാളമാണ്
ഭീമ കോറെഗാവ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ദളിത് മുന്നേറ്റത്തിന്റെ അടയാളമാണ്. 1128 ജനവരിയില്‍ പേഷ്വാ പട്ടാളത്തെ പരാജയപ്പെടുത്തി ദലിതുകള്‍ നേടിയ മുന്നേറ്റത്തെയാണ് അവിടെ സ്ഥാപിച്ച പ്രതിമ ഓര്‍മിപ്പിക്കുന്നത്. 1928 ഇല്‍ ഡോ. അംബേദ്കര്‍ നേതൃത്വം കൊടുത്തുകൊണ്ടാണ് കോറെഗാവില്‍ മഹറുകള്‍ ഇതുമായി ബന്ധപ്പെട്ട വിജയാഘോഷം ആരംഭിച്ചത്. അതിനുശേഷം പതിവായി എല്ലാവര്‍ഷവും ജനവരി 1-ന് ദളിത് വിഭാഗം അവിടെ ഒത്തുകൂടി വിജയാഹ്ളാദവും ചരിത്രസ്മരണയും നടത്തിവരുന്നു. സംഘപരിവാര്‍ ഭരണം കേന്ദ്രത്തില്‍ ഭരണമാരംഭിച്ചതോടെയാണ് അവിടെ പ്രകോപനപരമായ ഉയര്‍ന്ന ജാതിവിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാവാന്‍ തുടങ്ങിയത്. അതിന് രണ്ടു കാരണങ്ങള്‍ ഉണ്ട്.
1. കാവി കോര്‍പറേറ്റ് (Saffron Corporate) ഭരണത്തില്‍ ഉയര്‍ന്ന ജാതി വിഭാഗങ്ങളിലെ യുവാക്കള്‍ക്കുപോലും തൊഴില്‍ സാധ്യത വിരളമായി. അവരെ ഒന്നിച്ചു നിര്‍ത്തണമെങ്കില്‍ എന്തെങ്കിലും തരത്തില്‍ സാമുദായിക ധ്രുവീകരണം നടത്തണമെന്ന് വന്നു.
2. സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടകള്‍ക്ക് എതിരായ ദളിത് മുന്നേറ്റങ്ങളുടെ സാംസ്കാരിക മുന്നേറ്റം അമര്‍ച്ചചെയ്യുക.
2018 ജനവരി 1-ന് താരതമ്യേന വലിയ പങ്കാളിത്തത്തില്‍ നടന്ന ദളിത് ബഹുജന്‍ പരിപാടി പൊളിക്കുന്നതിന് പേഷ്വാ സവര്‍ണ വരേണ്യവര്‍ഗം അവിടെ അക്രമം അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ സമാധാനപരമായി നടന്ന ആഘോഷ പരിപാടികളെ ആക്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്ക് എതിരായി കേസെടുക്കാതെ ദലിതുകളേയും അവരെ പിന്തുണക്കുന്നവരേയും കേസില്‍ കുടുക്കി, തടവറയിലേക്ക് തള്ളാന്‍ വഴിയൊരുക്കുകയാണ് പൊലീസ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രപൂര്‍വ ഇന്ത്യയില്‍ മഹാത്മാ അയ്യങ്കാളിക്കും മറ്റും വഴിനടക്കാനും വില്ലുവണ്ടി ഓടിക്കാനും നേരിടേണ്ടി വന്ന ജാതി ഭീകരതയാണ് കോറെഗാവില്‍ കണ്ടത്. ഒരുപക്ഷേ കോറെഗാവില്‍ ദളിതര്‍ക്ക് അതേ വിധത്തിലോ അതിനെക്കാള്‍ മോശമായതോ ആയ കയ്യേറ്റങ്ങളും ആക്രമങ്ങളുമാണ് നേരിടേണ്ടിവന്നത്. 2018 ജനവരി 1-ന്‍റെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന പ്രവര്‍ത്തകരായ സാംഭാജി ഭീതെയും മിലിന്ദ് എക്ഭോതെയുമാണെന്ന് അംബേദ്കറുടെ പേരമകനായ പ്രകാശ് അംബേദ്കര്‍ വ്യക്തമാക്കിയിരുന്നു (The Hindu,Jan 4, 2018).
ദളിത് മുന്നേറ്റങ്ങള്‍, നൂറ്റാണ്ടുകളായി അവരെ അടിമകളെപ്പോലെ നിലനിര്‍ത്തിയ ഉയര്‍ന്ന സമ്പന്ന സവര്‍ണവിഭാഗത്തില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. സംഘപരിവാര്‍ പിന്തുണയില്‍ ജനവരി 1-ന്‍റെ പരിപാടി കലക്കുക മാത്രമല്ല, ശാശ്വതമായി ദലിതുകളെ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രഭരണകൂടം എല്‍ഗര്‍ പരിഷത്ത് കേസിലൂടെ ബുദ്ധിജീവികളെയും സാമൂഹ്യപ്രവര്‍ത്തകരേയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത്. സ്റ്റാന്‍ സാമിയെയും ഹാനി ബാബുവിനെയും ആനന്ദ് തെല്‍തുംദേയെയും പോലെ ഭീമാ കോറെഗാവ് പരിപാടികളുമായി ഒരുവിധത്തിലും ബന്ധപ്പെടാത്തവരേയും ഈ കേസില്‍ പ്രതികളാക്കിയത് എന്തിനാണ്? കേരളക്കാരനായ ഹാനിബാബുവോ ഐഐഎം അധ്യാപകനായ ആനന്ദ് തെല്‍തുംദേയോ ആക്ടീവിസ്റ്റുകള്‍ പോലുമല്ല. അതായത് നാം കരുതുന്നതിനെക്കാള്‍ ദീര്‍ഘകാല ലക്ഷ്യമാണ് ഈ അറസ്റ്റുകളില്‍ ഭരണകൂടം കാണുന്നത് എന്നര്‍ഥം. ഭാവി പൌരസമൂഹത്തിന്‍റെ സ്വഭാവനിര്‍ണയം ഇതിലൂടെ ലക്ഷ്യമിടുന്നു. ഈ കേസിലാണ് ഒരുപക്ഷേ ആദ്യമായി 'നഗര നക്സല്‍' എന്ന ഗണത്തില്‍ അറസ്റ്റും യുഎപിഎ യും ചുമത്തപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍, സര്‍വകലാശാല പ്രൊഫസ്സര്‍മാര്‍, ഐഐഎം പ്രൊഫസര്‍ മുതലായ ധൈഷണികരെയാണ് നഗരനക്സലുകളായി ഭരണകൂടം മുദ്രകുത്തിയത്.
അര്‍ബന്‍ നക്സല്‍ - അഗ്നിഹോത്രി സിദ്ധാന്തം
വിവേക് അഗ്നിഹോത്രിയെന്ന സംഘിയുടെ കണ്ടെത്തലാണ് അര്‍ബന്‍ നക്സല്‍ എന്ന പുതിയ രാഷ്ട്രീയഗണം. മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം യുവാക്കളില്‍ എത്തിക്കുന്നവരായാണ് നഗര നെക്സലുകളെ അഗ്നിഹോത്രി വിശേഷിപ്പിക്കുന്നത്. അഗ്നിഹോത്രിയുടെ പുസ്തകപകാശനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ അസത്യ പ്രഖ്യാപനങ്ങളില്‍ നിന്നും പുതിയ നാമകരണത്തിലൂടെ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമായിരുന്നു. ഈ കേസിലെ പ്രതികളായ റോണാ വില്‍സന്റെയും സുധാ ഭരദ്വാജിന്റെയും സുരേന്ദ്ര ഗദ്ലിങ്ങിന്റെയും കമ്പ്യൂട്ടറുകളില്‍ കൃത്രിമമായി മാല്‍വെയര്‍ ഉപയോഗിച്ച് ഈമെയിലുകള്‍ നിക്ഷേപിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്‍സെനല്‍ കോണ്‍സല്‍റ്റിങ് എന്ന പ്രസിദ്ധമായ അന്വേഷണ ഏജന്‍സിയാണ് ഇങ്ങിനെ പത്തോളം കത്തുകള്‍ റോണാ വില്‍സന്‍റെ കമ്പ്യൂട്ടറില്‍ കടത്തിവിട്ടത് ആദ്യമായി കണ്ടെത്തിയത്. പ്രധാനമന്ത്രി മോദിയെ പുറത്താക്കന്‍ പദ്ധതിയിട്ടു എന്നതായിരുന്നു കുറ്റാരോപണം. പെഗാസസ് (Pegasus) എന്ന ഇസ്രയേലി ചാര വൈറസിനെ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും കുറ്റാരോപിതരാക്കി തടവിലിട്ട് എല്ലാ വിയോജിപ്പുകളും ഇല്ലാതാക്കാനാണ് പദ്ധതി. മുസ്ലിം നാമധാരികളെ ദേശ വിരുദ്ധരാക്കി ജയിലിലടക്കാന്‍ എളുപ്പമാണ്. അതിനു വേണ്ട ഇസ്ലാം ഭീതി ആദ്യമേ പൊതുബോധമാക്കി മാറ്റിയതില്‍ ഫാഷിസ്റ്റുകളുടെ തന്ത്രം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ നഗര നക്സല്‍ പദവി ലഭിച്ച പലരും മാവോവാദികളോ,മാര്‍ക്സിസ്റ്റുകളോ പോലുമല്ല എന്നതാണ് വസ്തുത. വിമര്‍ശചിന്തയെ ആണ് ഭരണകൂടം ഇപ്പോള്‍ ഭയപ്പെടുന്നതു. ഈ വസ്തുതകളെല്ലാം ചേര്‍ത്തുവായിക്കാതെ സ്റ്റാന്‍ സാമിയുടെ ദയനീയ അന്ത്യം ചര്‍ച്ച ചെയ്യുന്നത് കമാണ് നിരര്‍ത്ഥകമാണ്.
സ. എംഎ ബേബി സ്റ്റാന്‍ സാമിയെ അനുസ്മരിച്ചുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നതുപോലെ യുഎപിഎ കേസുകള്‍ക്ക് എതിരായ ഒരു ജനാധിപത്യ കൂട്ടായ്മ ദേശ വ്യാപകമായി ഉയര്‍ന്നുവരണം. അല്ലാതെ റോഡപകടങ്ങളില്‍ നടുക്കം രേഖപ്പെടുത്തുന്ന രീതിയില്‍ സ്റ്റാന്‍ സാമിയുടെ കസ്റ്റഡിമരണത്തെ സമീപിക്കരുത്. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുറ്റാരോപിതരായി ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ആളും അര്‍ത്ഥവുമുള്ളവര്‍ മാത്രമാണ് അപൂര്‍വമായി ജാമ്യം നേടുന്നത്. അതിനെ നീതിയായി അളക്കാന്‍ വിഷമമാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് അറുപത് വയസ്സു കഴിഞ്ഞവര്‍ക്ക് ലോകവ്യാപകമായി നല്‍കുന്ന നീതിപോലും നിഷേധിക്കുന്നതില്‍ ഉല്‍കണ്‍ഠപ്പെടാത്ത ഒരു സമൂഹമായി പുരോഗമന കേരളം മാറാന്‍ പാടില്ല. എല്ലാ യുഎപിഎ കേസുകളും പുന:പരിശോധിക്കാനും വൃദ്ധരായ തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്കി കൊവിഡില്‍ നിന്ന് അവരേയും സഹതടവുകാരേയും സംരക്ഷിക്കാനും നടപടി ഉണ്ടാവണം. കുറ്റവാളികള്‍ക്ക് വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്ന കാലത്ത്, കുറ്റാരോപിതരായി വിചാരണ കൂടാതെ തടവില്‍ മനുഷ്യര്‍ മരിച്ചാല്‍, അതിന് മൌനികളായ ഈ നമ്മളെല്ലാം ഉത്തരവാദികളായിരിക്കും. പുരോഗമനം പറഞ്ഞ്, അടിസ്ഥാന ജനാധിപത്യവിഷയങ്ങളില്‍ മൌനം പാലിക്കാനാണ് നമ്മുടെ തീരുമാനമെങ്കില്‍, ഷെനെയെ മോചിപ്പിച്ച സര്‍ത്തൃന്റേയും, കൊക്ടുവിന്റേയും പാബ്ലോ പികാസ്സോവിന്റെയും പേരുകളും ഓര്‍മകളും ഉദ്ധരണികളും ഇനി നമുക്ക് അടച്ചുവെയ്ക്കാം.