ഇന്ത്യയില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മൂണിസ്റ്റ് സാന്നിദ്ധ്യമാണ് ബ്രാഹ്മണവ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമെന്ന അവരുടെ താത്വികവിചാരമാണ് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തുന്നത്. യുക്തി ചിന്തയേയും സ്വതന്ത്രചിന്തയെയും അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ദബോള്‍കര്‍, ഗോവിന്ദ പന്‍സാരേ, ഗൌരീ ലങ്കേഷ് എന്നിവരെ ആദ്യമേ വകവരുത്തിയത്. മിശ്രവിവാഹം ഇവരുടെ പേടിസ്വപ്നമാണ്. വംശീയ ഉന്‍മൂലനത്തിലൂടെയും സ്വതന്ത്രചിന്ത സ്തംഭിപ്പിച്ചും ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബഹുസ്വരതയെ റദ്ദ് ചെയ്യുകയാണ് ലക്ഷ്യം. അതില്‍ മുന്‍ഗണനാക്രമം ഉണ്ടെന്ന് മാത്രം. ഇപ്പൊഴും ഫാഷിസത്തിന്റെ വ്യാകരണം മനസ്സിലാകാത്ത പ്രസ്ഥാനങ്ങള്‍ക്ക് എത്രത്തോളം ചെറുത്തുനില്‍പ്പ് സാധ്യമാകും എന്നതാണു ചോദ്യം. വീട് കത്തുമ്പോള്‍ എലിശല്യം ചര്‍ച്ചചെയ്യുന്നവരാക്കി ഫാസിസം ആളുകളെ മാറ്റിത്തീര്‍ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും.