സാരിയുടുത്ത് തെങ്ങിൽ കേറുന്നതും വർക്ഷാപ്പിൽ പണിയെടുക്കുന്നതും ദുസ്സാധ്യമാണ്. സാരിധാരികൾ സഹജേന സാഹസിക ചിത്തരാണെങ്കിലും ഓടിത്തുടങ്ങിയ തീവണ്ടിയും ബസ്സും വാസ്തുവശാൽ അവരെ തുലോം കർമവിമുഖരാക്കുകയേയുള്ളു. പട്ടി പിന്നാലെ ചാടിയാൽ ചുരിദാർക്കാരി ഓടി രക്ഷപ്പെടുകയും സാരിമഹിള ധീരോപാംഗയായി 'വിധിവിഹിതമാർക്കു തടുത്തിടാ' എന്ന ഭാരതീയ ന്യായത്തിൽ ശുനകദംശനത്തിനു സ്വയം വിട്ടുകൊടുക്കുകയും ചെയ്യും. പൊതുവിടത്തിൽ പ്രകൃതിയുടെ സൈറൺ മുഴക്കിക്കൊണ്ടുള്ള കാഹളാഹ്വാനമുണ്ടായാൽ ഇതര വസ്ത്രിണികൾ അരയ്ക്ക് കീഴ്പ്പോട്ടുള്ളത് ഊരി പബ്ലിക് ടോയ്ലറ്റിന്റെ വാതിലിൻമേലിട്ട് ആശ്വാസത്തോടെ വിരേചനകർമത്തിൽ ഏർപ്പെടും.സാരിക്കാരികൾ അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമം പകർത്തിയാൽ ചാപ്ലിൻ സിനിമകളേക്കാൾ അത് ദുരന്ത ഹാസ്യമുണർത്തും