ഷിംല: ബോളിവുഡ് നടി കങ്കണാ റനൗട്ടിന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തെക്കുറിച്ചുളള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ മണ്ഡി ഉപതെരഞ്ഞെടുപ്പില്‍ കങ്കണയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ധര്‍മ്മശാലയില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഉയര്‍ന്നുവന്നിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. മണ്ഡി മണ്ഡലത്തില്‍ നിന്ന് ഒരു സെലിബ്രിറ്റിയെയല്ല മറിച്ച് ബിജെപിയുടെ പ്രവര്‍ത്തകനെയാണ് മത്സരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് മണ്ഡലങ്ങളിലേക്കുമുളള ബിജെപിയുടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. 2020 മാര്‍ച്ച് മുതല്‍ കങ്കണയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദപ്രസ്ഥാവനകളെത്തുടര്‍ന്ന് കങ്കണയ്‌ക്കെതിരെ ശിവസേനയുടെ ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കങ്കണയുടെ മുംബൈയിലെ ഓഫീസ് തകര്‍ത്തതിനുപിന്നാലെ ജയ്‌റാം താക്കൂറും അവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിമാചലിന്റെ പുത്രിയെന്നാണ് ബിജെപിയുടെ മഹിളാ വിഭാഗം കങ്കണയെ വിശേഷിപ്പിച്ചത്. നിരന്തരം ബിജെപിയെ പുകഴ്ത്തുകയും ബിജെപി നേതാക്കളെ ന്യായീകരിക്കുകയും ചെയ്യുന്നയാളാണ് കങ്കണ. ഈ കാരണങ്ങളെല്ലാം കങ്കണ സ്ഥാനാർത്ഥിയാവുമെന്ന വാർത്തകളെ സാധൂകരിക്കുന്നതായിരുന്നു. ഹിമാചലില്‍ മുന്‍ ബിജെപി എംപി മഹേശ്വര്‍ സിംഗ്, ബ്രിഗേഡിര്‍ ഖുഷല്‍, പാര്‍ട്ടി വൈസ് പ്രസിഡന്റ് അജയ് റാണ. ജയ് റാം താക്കൂറിന്റെ വിശ്വസ്ഥന്‍ നെഹല്‍ ചന്ദ് ആര്‍എസ്എസ് നേതാവ് പങ്കജ് ജംവാള്‍ തുടങ്ങിയവരുടെ പേരാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുളളത്.