ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) ആദ്യ വനിതാ വൈസ് ചാന്‍സലറായി നിയമിതയായ പ്രൊഫ. ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് ഒരു ഗോഡ്‌സെ ആരാധികയാണ്. സംഘപരിവാറിന്റെ ഉറ്റതോഴനായ വിസി എം. ജഗദേശ്‌കുമാറിനെ യുജിസി ചെയർമാനാക്കിയതിന് പിന്നാലെയാണ് പുണെ സാവിത്രിബായ് ഫുലേ സർവകലാശാല പൊളിറ്റിക്‌സ് ആൻഡ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ പ്രൊഫസറായ ശാന്തിശ്രീയെ ജെഎന്‍യുവിന്‍റെ പുതിയ വിസിയായി നിയമിക്കുന്നത്.
ആർഎസ്‌എസുമായി ഉറ്റബന്ധമാണ് ശാന്തിശ്രീയ്‌ക്കുള്ളത്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയെ ന്യായീകരിച്ചും കമ്യൂണിസ്റ്റ് - മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചുമുള്ള അവരുടെ ട്വീറ്റുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. 'ഗാന്ധിയോടും ഗോഡ്സെയോടും ഞാന്‍ ഒരേപോലെ യോജിക്കുന്നു. എന്നാല്‍ ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്താൻ ഗാന്ധി വധം അല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന കാഴ്‌ച്ചപ്പാടിലേക്ക് ഗോഡ്‌സെ എത്തിച്ചേരുകയായിരുന്നു' എന്ന് ഒരിക്കല്‍ അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ജെഎൻയുവിലെ ഇടത് പ്രവർത്തകർ ‘നക്‌സൽ ജിഹാദികൾ’ ആണെന്നും ‘ലവ്‌ജിഹാദ്’ തടയാൻ മുസ്ലിം ഇതര വിഭാഗക്കാർ കൈകോർക്കണമെന്നും മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
രോഹിൻഗ്യൻ അഭയാർഥികളെ തൂത്തെറിയണം, ജാമിയമിലിയയ്‌ക്കും സെന്റ് സ്‌റ്റീഫനുമുള്ള സർക്കാർ സഹായം നിർത്തണം, പ്രക്ഷോഭം നടത്തുന്ന കർഷകർ ഇത്തിൾക്കണ്ണികൾ തുടങ്ങിയ പരാമർശങ്ങള്‍ അടക്കം നടത്തികൊണ്ട് അടിമുടി സംഘപരിവാര്‍ അനുയായിയാണെന്ന് നിരന്തരം വിളിച്ചു പറയുന്ന ആളാണ് ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആർഎസ്‌എസ് അജണ്ട നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ജഗദേശ്‌കുമാറിനെ യുജിസിയുടെ തലപ്പത്തെത്തിച്ചതും, അയാളേക്കാള്‍ കടുത്ത ഹിന്ദുത്വവാദിയായ ഒരാളെ ജെഎന്‍യു വിസിയാക്കിയതും.