ലഖ്നൌ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് പോളിംഗ് പൂര്‍ത്തിയാവുക. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ 5, 6 ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണത്തിനിറങ്ങും. 403 അംഗ ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴുഘട്ടമായാണ് നടക്കുന്നത്. ഇതുവരെ മൂന്നുഘട്ട തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ ജനവിധിയാണ് ഉണ്ടായത്. എന്നാല്‍ ഇത്തവണ കര്‍ഷക പ്രക്ഷോഭവും ഭരണ വിരുദ്ധമായ വികാരവും കോണ്‍ഗ്രസിന് അനുകൂലമായ ഘടകമായാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇത്തവണ സ്ത്രീകള്‍ക്ക് മികച്ച പ്രാധാന്യം നല്‍കിയിരുന്നു. ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ അമ്മയടക്കം 125 സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന്‍റെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ഉത്തര്‍പ്രദേശിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മാർച്ച് ഏഴിനാണ് യുപിയില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. 10 ന് വോട്ടെണ്ണും.