ഡല്‍ഹി: ബിജെപിയുടെ പൊയ്മുഖം തുറന്ന് കാട്ടാന്‍ രാജ്യമാകെ വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന് കോണ്‍ഗ്രസ്. ബി ജെ പിയുടെ വ്യാജ ദേശീയവാദ അവകാശവാദങ്ങളെ പ്രതിരോധിക്കുക, ഹീനമായ കുറ്റകൃത്യങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് ഇന്ത്യയിലെ എല്ലാ ജനങ്ങളെയും അറിയിക്കുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്ന് കോണ്‍ഗ്രസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് പാകിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു. ഈ ആരോപണം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ ശ്രീനഗറിലെ റിയാസി പട്ടണത്തിൽ വെച്ച് പ്രദേശവാസികള്‍ പിടികൂടിയ ഭീകരരിൽ ഒരാൾ ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കരിന്‍റെ അഗ്നിപഥിനെതിരെയും കോണ്‍ഗ്രസ് രാജ്യമാകെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും നാല് വര്‍ഷത്തിന് ശേഷം അഗ്നിപഥിന്‍റെ ഭാഗമായി സൈന്യത്തില്‍ ചേരുന്ന യുവാക്കള്‍ എന്തുചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചിരുന്നു. രാജ്യസഭാ എംപി ദീപേന്ദര്‍ സിങ്ങ് ഹൂഡ, അജോയ് കുമാര്‍, മുന്‍ കേന്ദ്രമന്ത്രി എം എം പള്ളം രാജു, പവന്‍ ഖേര, രാജീവ് ഖൗഡ, രഞ്ജീത് രഞ്ജന്‍, സപ്തഗിരി ഉലക തുടങ്ങിയ നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.