ഡല്‍ഹി: അഴിമതിക്കേസില്‍ സിബിഐ തനിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനെതിരെ പ്രതികരിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 'എന്നെ കാണാനില്ലത്രേ!, എന്തൊരു തട്ടിപ്പാണ് മോദിജിയെന്നായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പരാമര്‍ശിച്ചാണ് സിസോദിയ ട്വീറ്റ് ചെയ്തത്. "നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ എന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്താണ് മോദിജി ഇതൊക്കെ? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പറയൂ, ഞാന്‍ എവിടെ വരണം" - എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.
മദ്യ വില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ചാണ് മനീഷ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. മനീഷ് സിസോദിയയടക്കം എഫ്.ഐ.ആറില്‍ പേരുള്ള എല്ലാ പ്രതികള്‍ക്കുമെതിരേയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് സി ബി ഐയുടെ വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിബിഐ റെയ്ഡിനെ തുടര്‍ന്ന് ബിജെപിയും ആം ആദ്മിയും തമ്മില്‍ വാക്ക്പോര്‍ രൂക്ഷമാവുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് ആം ആദ്മിയുടെ ആരോപണം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ കേജ്രിവാളിന്‍റെ പേരാണുയര്‍ന്നു വരുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എ എ പി കൂട്ടിച്ചേര്‍ത്തു.