അഗര്‍ത്തല: ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 ശതമാനം ജനങ്ങളും ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടു. ഇതിന് കാരണക്കാരായ പാര്‍ട്ടികളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്‍റെ വിലയിരുത്തല്‍ വ്യക്തമാക്കിയതാണെന്നും മണിക് സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ 'എ എന്‍ ഐ'യോട് പറഞ്ഞു.
കഴിഞ്ഞ തവണ ബിജെപിക്ക് 50 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 40ശതമാനത്തിലേക്ക് കുറഞ്ഞു. ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകളും കുറഞ്ഞു. മസില്‍ പവറും പണവും വലിയൊരു വിഭാഗം മാധ്യമങ്ങളും ബിജെപിക്കൊപ്പമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ ദുരുപയോഗം ചെയ്തു. ഇത് ബിജെപിക്ക് നല്ലതല്ല. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംഖ്യമുണ്ടായിരുന്നില്ല. സീറ്റ് വിഭജനത്തില്‍ ധാരണമാത്രമാണ് ഉണ്ടായിരുന്നത് - മണിക് സര്‍ക്കാര്‍ പറഞ്ഞു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ "അപ്രതീക്ഷിതമായിരുന്നുവെന്നും, തെരഞ്ഞെടുപ്പുകൾ "പ്രഹസനം" ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം ആക്രമിക്കപ്പെട്ടു. സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള വോട്ടർമാരുടെ അവകാശം കവർന്നെടുത്തു. വോട്ടെടുപ്പ് ഒരു പ്രഹസനമാക്കി മാറ്റിയെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും മണിക് സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചു. പശ്ചിമ ബംഗാളിൽ മമത ബാനർജി എന്താണ് ചെയ്യുന്നതെന്ന്?. ടിഎംസി അവിടെ ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. അഴിമതി വർധിക്കുന്നു. ടിഎംസി നേതാക്കൾ ചെയ്യുന്ന കാര്യങ്ങൾ ആർക്കാണ് അറിയാത്തതെന്നും മണിക് സര്‍ക്കാര്‍ ചോദിച്ചു.
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ 32 സീറ്റിൽ വിജയിച്ചാണ് ബിജെപി തുടർഭരണം ഉറപ്പാക്കിയത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം 15 സീറ്റുകള്‍ നേടി. പി സി സി അധ്യക്ഷന്‍ കൂടിയായിരുന്ന പ്രത്യുത് ദേബ് ബര്‍മ്മന്റെ നേതൃത്വത്തിലുള്ള തിപ്രമോത പാര്‍ട്ടി 11 സീറ്റുകള്‍ നേടി.