സംസ്‌ഥാനത്ത് കാലവർഷം ദുർബലം. കേരളത്തിൽ കാലവർഷമെത്തിയെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴും മഴയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍മാസം ലഭിക്കേണ്ടിയിരുന്ന മഴയില്‍ ഇതുവരെ 65% കുറവ് ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്ടിലാണ് ഏറ്റവും കുറവ് (81 ശതമാനം) മഴ ലഭിച്ചത്. ഇടുക്കിയില്‍ 73 ശതമാനവും കാസര്‍ഗോഡ് ജില്ലയില്‍ 74 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്‌തമാകാൻ സാഹചര്യം ഒരുക്കുമെന്നാണ് വിലയിരുത്തല്‍.
ജൂണ്‍ ഒന്നു മുതല്‍ 27 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 203 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 577 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടത്. അറബിക്കടലില്‍ ഉണ്ടായ ബിപോര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തിയതാണു കാരണം. പസിഫിക്ക് സമുദ്രത്തില്‍ രൂപമെടുത്ത എല്‍നിനോയും കാലവര്‍ഷത്തിന്‍റെ ശക്തി കുറയ്ക്കുന്നതായാണു കരുതുന്നത്.
അതേസമയം, ഇത്തവണ രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തുടക്കം ദുര്‍ബലമാണെങ്കിലും വരുന്ന രണ്ടാഴ്ച നല്ല മഴ ലഭിച്ചേക്കും.
പോയവർഷം ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷക്കാലത്ത് രാജ്യത്ത് 925 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ആറ് ശതമാനം അധികമഴ. എന്നാല്‍ കേരളത്തിൽ കഴിഞ്ഞ വർഷവും 14 ശതമാനം മഴക്കുറവായിരുന്നു.